മുംബൈ: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ മുംബൈയിലെ പ്രശസ്തമായ ‘അബോഡ്’ വസതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി (Anil Ambani House Seized). 17 നിലകളിലായി 66 മീറ്റർ ഉയരമുള്ള ഈ അത്യാധുനിക മന്ദിരത്തിന് 3,716.83 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. റിലയൻസ് കമ്മ്യൂണിക്കേഷൻസ് (RCOM) വഴി 40,000 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പകൾ വകമാറ്റി ചെലവഴിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇഡി നടപടി സ്വീകരിച്ചത്.
ഈ കേസുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ ഗ്രൂപ്പിൽ നിന്ന് ഇതുവരെ കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം ഇതോടെ ഏകദേശം 15,700 കോടി രൂപയായി ഉയർന്നു. മുംബൈയിലെ ഏറ്റവും വലിയ ആഡംബര വസതികളിലൊന്നായ അബോഡിൽ ഹെലിപാഡ് ഉൾപ്പെടെയുള്ള ലോകോത്തര സൗകര്യങ്ങളാണുള്ളത്.
സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. വായ്പാ തുകകൾ വ്യാജ കമ്പനികളിലൂടെയും ഫാമിലി ട്രസ്റ്റുകളിലൂടെയും വഴിതിരിച്ചുവിട്ടെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ.
രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി അനിൽ അംബാനി ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (SIT) നിലവിൽ ഈ കേസ് കൈകാര്യം ചെയ്യുന്നത്.
Story Summary: The Enforcement Directorate (ED) has provisionally attached industrialist Anil Ambani’s 17-storey Mumbai residence ‘Abode’, valued at ₹3,716.83 crore, in connection with the Reliance Communications (RCOM) bank fraud case. Total attachments in the case have now reached approximately ₹15,700 crore.

