ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് പുനഃപരിശോധനാ ഹർജി നൽകി. ജാമ്യം നിഷേധിച്ച ജനുവരി 5-ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സുപ്രീം കോടതി ഈ ഹർജി വരുന്ന ബുധനാഴ്ച പരിഗണിക്കും.(Delhi riots conspiracy case, Umar Khalid in Supreme Court with review petition)
സാധാരണയായി പുനഃപരിശോധനാ ഹർജികൾ ജഡ്ജിമാരുടെ ചേംബറുകളിലാണ് പരിഗണിക്കാറുള്ളത്. എന്നാൽ, ഉമർ ഖാലിദിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ഈ ഹർജിയിൽ തുറന്ന കോടതിയിൽ പരസ്യമായ വാദം കേൾക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോടതിയുടെ തീരുമാനം ബുധനാഴ്ചയുണ്ടാകും.
2020 സെപ്റ്റംബറിൽ യു.എ.പി.എ ചുമത്തപ്പെട്ടാണ് ഉമർ ഖാലിദ് അറസ്റ്റിലായത്. നാല് വർഷത്തിലേറെയായി വിചാരണാ തടവുകാരനായി അദ്ദേഹം ജയിലിൽ കഴിയുകയാണ്. നേരത്തെ വിചാരണാ കോടതിയും ഡൽഹി ഹൈക്കോടതിയും ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് അവസാന നിയമനടപടിയെന്ന നിലയിൽ പുനഃപരിശോധനാ ഹർജിയുമായി അദ്ദേഹം കോടതിയെ സമീപിച്ചത്. ബുധനാഴ്ച കോടതി സ്വീകരിക്കുന്ന നിലപാട് ഉമർ ഖാലിദിന്റെ മോചന കാര്യത്തിൽ നിർണ്ണായകമാകും.

