ന്യൂഡൽഹി: മദ്യനയക്കേസിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി അധ്യക്ഷനും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷയിൽ കെജ്‌രിവാൾ നേരിട്ട് ഹാജരായി വാദങ്ങൾ ഉന്നയിച്ചേക്കും.(Delhi liquor policy case, Arvind Kejriwal to argue in Delhi High Court)
മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച റിവിഷൻ ഹർജിയാണ് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ പരിഗണിക്കുന്നത്.
കേസ് പരിഗണിക്കുന്നതിൽ ജസ്റ്റിസ് ശർമ്മയ്ക്ക് പക്ഷപാതപരമായ നിലപാടുണ്ടാകുമെന്ന് കെജ്‌രിവാൾ അപേക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ, കേസ് മറ്റൊരു ബെഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, നിലവിലുള്ള റോസ്റ്റർ പ്രകാരമാണ് കേസ് ജസ്റ്റിസ് ശർമ്മയ്ക്ക് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ആ ആവശ്യം അന്ന് നിരസിച്ചു. ഇതേത്തുടർന്നാണ് ഇപ്പോൾ ജുഡീഷ്യൽ തലത്തിൽ തന്നെ നേരിട്ട് അപേക്ഷ നൽകാൻ കെജ്‌രിവാൾ തീരുമാനിച്ചത്.

