ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ജനക്പുരിയിൽ അമിതവേഗതയിലെത്തിയ കാർ ഇ-റിക്ഷയിൽ ഇടിച്ച് ആറു വയസ്സുകാരി കൊല്ലപ്പെട്ടു (Delhi Hit and Run Case). സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയും 57 വയസ്സുള്ള അമ്മൂമ്മയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് ശേഷം സഹായത്തിനായി കേണപേക്ഷിച്ചിട്ടും ആരും മുന്നോട്ട് വന്നില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
ഫെബ്രുവരി 17-ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അമ്മൂമ്മ മേഴ്‌സി സേവ്യറിനൊപ്പം ഇ-റിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ അതിവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇ-റിക്ഷ മറിയുകയും രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. ചോരയിൽ കുളിച്ചുകിടന്ന കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അതുവഴി പോയ കാർ യാത്രക്കാരോട് അപേക്ഷിച്ചിട്ടും ആരും സഹായിച്ചില്ലെന്നും എല്ലാവരും നോക്കിനിൽക്കുകയായിരുന്നുവെന്നും മേഴ്‌സി പറഞ്ഞു. ഒടുവിൽ ഒരു നഴ്‌സും മറ്റൊരു വ്യക്തിയും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങി.
അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന സഞ്ജീവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിക്കുന്നതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്നും ഇത് നിയന്ത്രിക്കാൻ കർശന നടപടി വേണമെന്നും മരിച്ച പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Summary: A six-year-old girl died in a hit-and-run accident in Delhi’s Janakpuri after a speeding car hit the e-rickshaw she was traveling in with her grandmother.

