ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിയിലെ കൊളീജിയം സംവിധാനത്തിനെതിരെയും ജഡ്ജിമാർ നേരിടുന്ന സമ്മർദ്ദങ്ങളെക്കുറിച്ചും ഗുരുതരമായ നിരീക്ഷണങ്ങളുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപങ്കർ ദത്ത. സത്യസന്ധതയോടെയും ധൈര്യത്തോടെയും നിലപാടെടുക്കുന്ന ജഡ്ജിമാർക്കൊപ്പം നിൽക്കുന്നതിൽ സുപ്രീം കോടതി കൊളീജിയം മുൻകാലങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.(Collegium has failed to protect judges in past, Supreme Court Justice)
നീതിപൂർവ്വമായ തീരുമാനങ്ങൾ എടുക്കുന്നതിന്റെ പേരിൽ ജഡ്ജിമാർ ഇരകളാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ കൊളീജിയത്തിന് സാധിക്കണമെന്ന് ജസ്റ്റിസ് പറഞ്ഞു. വലിയ നന്മയ്ക്കായി തിരിച്ചടികൾ ഏറ്റുവാങ്ങാൻ മുൻപ് പല ജഡ്ജിമാരും തയ്യാറായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് കരിയറിലെ വളർച്ചയേക്കാൾ ധാർമ്മികതയ്ക്ക് എത്രപേർ മുൻഗണന നൽകുമെന്ന് അദ്ദേഹം ചോദിച്ചു.
മികച്ച നിലപാടെടുക്കുന്ന ജഡ്ജിമാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നത് ജഡ്ജിമാരുടെ വീര്യം കെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വേദിയിലുണ്ടായിരുന്ന കൊളീജിയം അംഗം ജസ്റ്റിസ് ബി.വി. നാഗരത്നയോട് സഹ ജഡ്ജിമാരെ സംരക്ഷിക്കണമെന്ന് അദ്ദേഹം നേരിട്ട് അഭ്യർത്ഥിച്ചു. സുപ്രീം കോടതിയിലെ വർദ്ധിച്ചുവരുന്ന കേസുകളുടെ ഭാരം കുറയ്ക്കാൻ ജഡ്ജിമാരുടെ എണ്ണം നിലവിലുള്ള 34-ൽ നിന്ന് 40 ആയി ഉയർത്തണമെന്ന് ജസ്റ്റിസ് ദത്ത നിർദ്ദേശിച്ചു. കൃത്യമായ ഭരണനിർവ്വഹണത്തിലൂടെ മാത്രമേ ജുഡീഷ്യറിയെ ശക്തിപ്പെടുത്താൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി അവധി ദിവസങ്ങളെക്കുറിച്ചുള്ള പൊതുവിമർശനങ്ങളെ ജസ്റ്റിസ് ദത്തയും ജസ്റ്റിസ് നാഗരത്നയും ശക്തമായി നേരിട്ടു. സ്ഥാനക്കയറ്റം നഷ്ടപ്പെട്ടാലും അധികാരത്തിലുള്ളവരെ അപ്രീതിപ്പെടുത്തിയാലും ശരിയായ തീരുമാനം എടുക്കാൻ ജഡ്ജിമാർ മടിക്കരുത്. അവധി ദിവസങ്ങളിൽ ജഡ്ജിമാർ വിശ്രമിക്കുകയല്ല, മറിച്ച് വിധിന്യായങ്ങൾ എഴുതാനാണ് ആ സമയം ഉപയോഗിക്കുന്നത്. എൽ.ടി.സി പോലും പലരും ഉപയോഗിക്കാറില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.

