
ന്യൂഡൽഹി: വില നിയന്ത്രിക്കാൻ ഉള്ളിയുടെ അധിക സ്റ്റോക്ക് പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പാചകത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഉള്ളിക്ക് എപ്പോഴും ധാരാളം ആവശ്യക്കാരുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലെ ഭക്ഷണവിഭവങ്ങളുടെ രാജാവ് എന്ന ഖ്യാതിയും ഉള്ളിക്കുണ്ട്. എന്നാൽ അടുത്തിടെ ഉള്ളിയുടെ വിലയിൽ വലിയ വര്ധനവാണുണ്ടായത്. തലസ്ഥാനമായ ന്യൂഡൽഹിയിൽ ഒരു കിലോ വലിയ ഉള്ളിക്ക് 75 രൂപവരെ എത്തിയതായാണ് റിപ്പോർട്ട്. (Onion Price Hike)
തമിഴ്നാട്ടിൽ ചെന്നൈ കോയമ്പേട് മൊത്തവിപണിയിൽ ഒരു കിലോ ഉള്ളിക്ക് 70 രൂപയും മറ്റ് നഗരങ്ങളിൽ കിലോയ്ക്ക് 80 രൂപ വരെയുമാണ് വില. തുടക്കത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ ഉള്ളിയുടെ വിലയിൽ കടുത്ത അതൃപ്തിയിലായിരുന്നു. മൊത്തക്കച്ചവടത്തിൽ മാത്രമല്ല ചില്ലറ വിൽപനയിലും വില ഉയർന്നു.
ഈ സാഹചര്യത്തിൽ ഉള്ളിയുടെ വില നിയന്ത്രണവിധേയമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത് എത്തിയത്. " ഉത്സവ സീസണിനെ തുടർന്ന് ഉള്ളിയുടെ ചില്ലറ വിൽപ്പന വർധിച്ചിട്ടുണ്ട്. ഈ വർദ്ധനവ് താൽക്കാലികമാണ്. വില ഇനിയും ഉയരാതിരിക്കാൻ സംഭരിച്ച ഉള്ളി വിട്ടുനൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു"- ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വില ഇനിയും ഉയരുമെന്ന് പ്രവചിക്കുന്നിടത്തെല്ലാം ആദ്യഘട്ടത്തിൽ റെയിൽ, റോഡ് മാർഗം ഉടൻ തന്നെ ഉള്ളി അയക്കും. കേന്ദ്രസർക്കാരിൻ്റെ ഈ നടപടിയുടെ ഫലമായി അടുത്ത ഏതാനും ദിവസങ്ങളിൽ ഉള്ളി വില ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.