ന്യൂഡൽഹി: തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ മൃഗസ്‌നേഹികൾ ഉന്നയിച്ച വാദങ്ങൾക്കെതിരെ കോടതി നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമായി. ഇന്നലത്തെ തുടർച്ചയായി ഇന്നും കോടതി മൃഗസ്‌നേഹികൾക്കെതിരെ പരിഹാസം കലർന്ന മറുപടികളാണ് നൽകിയത്.(Cats can be encouraged, Supreme Court mocks stray dog issue)
തെരുവിൽ നിന്ന് നായ്ക്കളെ മാറ്റിയാൽ എലികളുടെ എണ്ണം വർധിക്കുമെന്നും എലികൾ പടർത്തുന്ന രോഗങ്ങൾ ഭീഷണിയാകുമെന്നും മൃഗസ്‌നേഹികൾ വാദിച്ചു. നായ്ക്കൾ ഈ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു എന്നാണ് അവർ കോടതിയെ അറിയിച്ചത്.
എ.ബി.സി കേന്ദ്രങ്ങൾ നടപ്പിലാക്കാൻ ബജറ്റിൽ ആവശ്യത്തിന് തുക വകയിരുത്തുന്നില്ല. എല്ലാ ജില്ലകളിലും ഇത് കാര്യക്ഷമമായി നടപ്പിലാക്കാൻ 1600 കോടി രൂപയും അഞ്ച് വിവിധ വകുപ്പുകളുടെ ഏകോപനവും ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കണമെന്ന നിർദ്ദേശമാണ് ഇവർ മുന്നോട്ടുവെച്ചത്. ഇത് വലിയ ചെലവില്ലാത്ത കാര്യമാണെന്നും അവർ വാദിച്ചു.
നായ്ക്കളുടെ ശത്രുക്കൾ പൂച്ചകളായതിനാൽ കൂടുതൽ പൂച്ചകളെ വളർത്തുന്നതാകും നല്ലതെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു. മൈക്രോ ചിപ്പുകൾ സാധാരണയായി വളർത്തുനായ്ക്കൾക്കാണ് ഘടിപ്പിക്കാറുള്ളതെന്ന് കോടതി ഓർമ്മിപ്പിച്ചു. ലക്ഷക്കണക്കിന് വരുന്ന തെരുവുനായ്ക്കളിൽ ഇത് പ്രായോഗികമാണോ എന്ന സംശയവും കോടതി ഉയർത്തി.
എ.ബി.സി ചട്ടങ്ങൾ ശരിയായി നടപ്പിലാക്കിയാൽ തെരുവുനായ ശല്യം കുറയ്ക്കാൻ സാധിക്കുമെന്നും അത് മാറ്റുന്നത് അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മൃഗസ്‌നേഹികൾ ആവർത്തിച്ചു. നായ്ക്കളുടെ കടിയേറ്റ് മനുഷ്യർ നേരിടുന്ന അപകടങ്ങൾ ഗൗരവമായി കാണണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ കോടതി നിരീക്ഷിച്ചിരുന്നു.