ന്യൂഡൽഹി: ബംഗ്ലാദേശ് അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും ക്രിമിനൽ പ്രവർത്തനങ്ങളും തടയുന്നതിനായി പുഴയോര മേഖലകളിൽ പാമ്പുകളെയും മുതലകളെയും പോലുള്ള ഉരഗങ്ങളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ അതിർത്തി രക്ഷാസേന ഫീൽഡ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ബി.എസ്.എഫ് ആസ്ഥാനത്തുനിന്ന് അയച്ച ആഭ്യന്തര ആശയവിനിമയ രേഖയിലാണ് ഈ വിചിത്രമായ നിർദ്ദേശമുള്ളത്.(BSF to deploy snakes and crocodiles on Bangladesh border to prevent infiltration, Exploring possibility)
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു നീക്കമെന്ന് മാർച്ച് 26-ന് അയച്ച സർക്കുലറിൽ പറയുന്നു. അതിർത്തിയിലെ സുരക്ഷിതമല്ലാത്ത പുഴയോര വിടവുകളിൽ ഉരഗങ്ങളെ വിന്യസിക്കുന്നതിന്റെ പ്രായോഗികതയും പ്രവർത്തനക്ഷമതയും പരിശോധിക്കാനാണ് ഫീൽഡ് യൂണിറ്റുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ നിർദ്ദേശം ഇതുവരെ നടപ്പിലാക്കി തുടങ്ങിയിട്ടില്ല. ഇത്രയധികം ഉരഗങ്ങളെ എവിടെനിന്ന് ശേഖരിക്കും എന്നത് പ്രധാന ചോദ്യമാണ്. അതിർത്തിയിലെ പുഴയോരങ്ങളിൽ ധാരാളം ആളുകൾ താമസിക്കുന്നുണ്ട്. വെള്ളപ്പൊക്ക സമയത്തും മറ്റും ഈ ഉരഗങ്ങൾ ഗ്രാമവാസികൾക്ക് വലിയ ഭീഷണിയായേക്കാം.
ബംഗ്ലാദേശുമായുള്ള 4,096.7 കിലോമീറ്റർ അതിർത്തിയിൽ 3,326.14 കിലോമീറ്റർ ഭാഗത്ത് വേലി കെട്ടാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഇതിൽ 2,954.56 കിലോമീറ്റർ പൂർത്തിയായി. കുന്നുകളും പുഴകളും താഴ്‌വരകളും നിറഞ്ഞ ഭൂപ്രകൃതിയായതിനാൽ ബാക്കി ഭാഗങ്ങളിൽ ഭൗതികമായ വേലി കെട്ടുന്നത് പ്രായോഗികമല്ല. ഇത്തരം സ്ഥലങ്ങളിലാണ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ‘നോൺ ഫിസിക്കൽ ബാരിയറുകൾ’ ഏർപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നത്.

