മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് സമാധാന ചർച്ചകളെ പരിഹസിച്ചുകൊണ്ട് ബോളിവുഡ് നടൻ ബൊമൻ ഇറാനി പങ്കുവെച്ച വീഡിയോ വിവാദമാകുന്നു (Boman Irani Trump Roast). മിഡിൽ ഈസ്റ്റ് യുദ്ധത്തെത്തുടർന്നുണ്ടായ എൽപിജി പ്രതിസന്ധിയെയും ട്രംപിനെയും പരിഹസിച്ച ബൊമൻ ഇറാനിക്കെതിരെ ഇറാനിയൻ നടിയും മോഡലുമായ മന്ദാന കരിമി രംഗത്തെത്തി. ഇറാനിലെ ജനങ്ങൾ കൊല്ലപ്പെട്ടപ്പോഴൊന്നും പ്രതികരിക്കാത്തവർ ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി പരിഹാസവുമായി വരുന്നത് ശരിയല്ലെന്ന് മന്ദാന കുറിച്ചു.
തന്റെ പാഴ്സി പാരമ്പര്യത്തെ മുൻനിർത്തിയായിരുന്നു ബൊമൻ ഇറാനിയുടെ തമാശ. “ട്രംപ് ഇറാനികളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കേട്ടു. സ്മൃതി ഇറാനി, അരുണ ഇറാനി, പിന്നെ ഞാൻ (ബൊമൻ ഇറാനി) എന്നിവരെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സമാധാനത്തിനായി എന്തിനും ഞാൻ തയ്യാറാണ്. പക്ഷേ ഞാൻ വാഷിംഗ്ടണിലേക്ക് പോകില്ല, ട്രംപും സംഘവും ദാദറിലെ പാഴ്സി കോളനിയിലേക്ക് വരണം. അവർക്ക് നല്ല ഭക്ഷണമെല്ലാം നൽകാം, കൂടെ ഒരു വലിയ ഗ്യാസ് സിലിണ്ടർ കൂടി കൊണ്ടുവന്നാൽ ഞങ്ങളുടെ ജീവിതം സുഗമമാകും,” എന്നായിരുന്നു ബൊമന്റെ പരിഹാസം.
View this post on Instagram
ബൊമന്റെ വീഡിയോയ്ക്ക് താഴെ കടുത്ത ഭാഷയിലാണ് മന്ദാന പ്രതികരിച്ചത്. “ബൊമൻ ഇറാനി സർ, പെട്ടെന്ന് നിങ്ങൾക്ക് ഇറാനെക്കുറിച്ച് ഒരുപാട് പറയാനുണ്ടല്ലോ. വർഷങ്ങളായി ഇറാനികൾ അറസ്റ്റ് ചെയ്യപ്പെടുന്നു, കൊല്ലപ്പെടുന്നു. അപ്പോഴൊന്നും നിങ്ങളുടെ ഈ ശബ്ദം കേട്ടില്ല. ഇപ്പോൾ ഗ്യാസിനെയും രാഷ്ട്രീയത്തെയും ഇത് ബാധിച്ചപ്പോൾ മാത്രം പരിഹാസവുമായി വരുന്നു. ഇറാനിൽ നിന്നുള്ള ചരിത്രവും പാരമ്പര്യവും പേറുന്ന പാഴ്സി സമൂഹത്തിന്റെ ഭാഗമായ നിങ്ങൾ, ഇറാനികൾ മരിച്ചുവീണപ്പോൾ എവിടെയായിരുന്നു? നിശബ്ദതയിൽ നിന്ന് പരിഹാസത്തിലേക്കുള്ള നിങ്ങളുടെ ഈ മാറ്റം അതിശയകരമാണ്,” മന്ദാന കുറിച്ചു.
മിഡിൽ ഈസ്റ്റിൽ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ആഗോളതലത്തിൽ ഇന്ധനവില വർദ്ധിക്കുന്നതും വിതരണം തടസ്സപ്പെടുന്നതും വലിയ ചർച്ചയായിരുന്നു. ഇതിനിടയിലാണ് സെലിബ്രിറ്റികൾ തമ്മിലുള്ള ഈ പോര് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

