ഗദഗ്: കർണാടകയിലെ ഷിരഹട്ടി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ചന്ദ്രു ലാമണി കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പിടിയിലായി (BJP MLA Chandru Lamani Bribery Case). ചെറുകിട ജലസേചന വകുപ്പിലെ നിർമ്മാണ ജോലികളുമായി ബന്ധപ്പെട്ട് ഒരു കരാറുകാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇദ്ദേഹത്തെ പിടികൂടിയത്. എംഎൽഎയ്ക്കൊപ്പം അദ്ദേഹത്തിന്റെ പിഎമാരായ മഞ്ജുനാഥ് വാൽമീകി, ഗുരു ലാമണി എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
റോഡ് വശങ്ങളിൽ സംരക്ഷണ മതിൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കരാർ നടപ്പിലാക്കാൻ കരാറുകാരനായ വിജയ് പൂജാരിയിൽ നിന്ന് 11 ലക്ഷം രൂപയാണ് എംഎൽഎ ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ കൈമാറുന്നതിനിടെയാണ് ഗദഗ് ലോകായുക്ത പോലീസ് സംഘം എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ വെച്ച് റെയ്ഡ് നടത്തി പണം പിടിച്ചെടുത്തത്. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനും പരിശോധനയ്ക്കും ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 പ്രകാരം ഇവർക്കെതിരെ കേസെടുത്തു.
സംഭവത്തിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷമായ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. അഴിമതിയെക്കുറിച്ച് വാചാലരാകുന്ന ബിജെപി നേതാക്കളുടെ തനിനിറമാണ് ഇപ്പോൾ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ബിജെപിയെ പരിഹസിച്ചു. അതേസമയം, ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ച് എംഎൽഎയുടെ അനുയായികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. മുൻപ് ബിജെപി എംഎൽഎയായിരുന്ന മാടൽ വിരൂപാക്ഷപ്പയും സമാനമായ രീതിയിൽ കൈക്കൂലി കേസിൽ കുടുങ്ങിയത് കർണാടക രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു.

