
വിജയപുര: ശനിയാഴ്ച ഫലം പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് നിയമസഭാ സീറ്റുകളിലും പരാജയപ്പെട്ടതിൽ മനംനൊന്ത് പാർട്ടി പ്രവർത്തകൻ വീട്ടിൽ നിന്ന് ടെലിവിഷൻ വലിച്ചെറിഞ്ഞ്, കൂറ്റൻ കല്ലുകൊണ്ട് അടിച്ചു തകർത്തു. വിജയപുര ജില്ലയിലെ കോൽഹാർ നഗരവാസിയായ വീരഭദ്രപ്പ ഭാഗി ആണ് ഈ കടുംകൈ ചെയ്തത്. പാർട്ടി നേതാക്കൾക്കിടയിലെ ഐക്യമില്ലായ്മയാണ് നാണംകെട്ട തോൽവിക്ക് കാരണമെന്ന് വീരഭദ്രപ്പ പറയുന്നു.
അയൽ വീട്ടിലെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്, വീരഭദ്രപ്പ തൻ്റെ ടെലിവിഷൻ സെറ്റ് അഴുക്കുചാലിന് സമീപം എറിയുന്നതും പിന്നീട് അത് പാറകൊണ്ട് തകർക്കുന്നതും വീഡിയോയിൽ കാണാം.
പാർട്ടി നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതയിൽ അമർഷം പ്രകടിപ്പിച്ച വീരഭദ്രപ്പ, നേതാക്കൾ തമ്മിലുള്ള ഐക്യമില്ലായ്മ പാർട്ടി കേഡർക്കിടയിൽ രോഷത്തിന് കാരണമായെന്നും പറഞ്ഞു. പാർട്ടി ഒരു സീറ്റെങ്കിലും ജയിക്കണമായിരുന്നു. മുതിർന്നവർ പാർട്ടി നേതാക്കളുടെ യോഗം വിളിക്കണം. ഭിന്നത കാരണം പാർട്ടി പ്രവർത്തകർക്ക് ദിശാബോധമില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.