ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യെയും നടി തൃഷയെയും ബന്ധപ്പെടുത്തി നടത്തിയ അധിക്ഷേപ പരാമർശത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പരസ്യമായി ഖേദം പ്രകടിപ്പിച്ചു (Nainar Nagendran Apology). ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി നൽകിയ പരാമർശം അബദ്ധത്തിൽ സംഭവിച്ചതാണെന്നും ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
“രാഷ്ട്രീയ പ്രവർത്തനം നടത്തണമെങ്കിൽ വിജയ് ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരട്ടെ” എന്നായിരുന്നു നൈനാർ നാഗേന്ദ്രന്റെ വിവാദ പരാമർശം. ഇത് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വൻ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചു. രാഷ്ട്രീയ പോരിനിടയിലേക്ക് ഒരു നടിയുടെ പേര് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തിയത് തരംതാഴ്ന്ന നടപടിയാണെന്ന് തമിഴ് സിനിമാ ലോകം ഒന്നടങ്കം വിമർശിച്ചു.
തന്നെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് തൃഷ ആവശ്യപ്പെട്ടു. ഇത്രയും ഉയർന്ന പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം പരാമർശം പ്രതീക്ഷിച്ചില്ലെന്ന് തൃഷയുടെ അഭിഭാഷകൻ പ്രസ്താവനയിലൂടെ അറിയിച്ചു. വിജയ് ആരാധകർ തമിഴ്‌നാട്ടിലുടനീളം ബിജെപി നേതാവിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
വ്യാപകമായ പ്രതിഷേധങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് നൈനാർ നാഗേന്ദ്രൻ ഖേദം പ്രകടിപ്പിച്ച് തടിതപ്പിയത്.



