ഹാനാബാദ്: ബിഹാറിൽ സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന അഞ്ച് വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി. ജഹാനാബാദിലെ ഒരു ഗുരുകുൽ സ്കൂൾ ഹോസ്റ്റലിൽ ഏപ്രിൽ 6-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത് (Bihar School Boy Murder). കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ശരീരമാകെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പാളും ഡയറക്ടറുമായ തരുൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ ഒന്നിനാണ് മാതാവ് കുട്ടിയെ ഹോസ്റ്റലിലാക്കിയത്. ഏപ്രിൽ ആറിന് പുലർച്ചെ കുട്ടിക്ക് സുഖമില്ലെന്ന് കാണിച്ച് പ്രിൻസിപ്പാൾ പിതാവിനെ വിളിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ പിതാവ് കണ്ടത് കഴുത്തറുത്ത നിലയിലും ശരീരമാകെ ആഴത്തിലുള്ള മുറിവുകളേറ്റ നിലയിലുമുള്ള മകനെയാണ്. കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നും വയറിലും മുഖത്തും മുറിവുകളുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. പാറ്റ്നയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായും കുടുംബം ആരോപിക്കുന്നു.
അതേ സ്കൂളിൽ പഠിച്ചിരുന്ന കുട്ടിയുടെ മൂത്ത സഹോദരന്റെ മൊഴിയനുസരിച്ച്, സംഭവദിവസം രാത്രി പ്രിൻസിപ്പാൾ കുട്ടിയെ സ്വന്തം മുറിയിലേക്ക് കൊണ്ടുപോയിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കൊലപാതക കുറ്റത്തിനും കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും ബന്ധുക്കളും പാറ്റ്ന-ഗയ ദേശീയപാത ഉപരോധിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. നിലവിൽ സ്കൂൾ പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
Summary: A five-year-old boy was allegedly sexually assaulted and brutally murdered at a Gurukul hostel in Jehanabad, Bihar. The child’s body bore multiple stab wounds, and his genitals were severed. The school principal, Tarun Kumar, has been arrested following allegations of sexual abuse and gang rape. The family staged a massive protest on the Patna-Gaya highway demanding justice. Police have registered a case under the POCSO Act and murder charges, while the school remains sealed for investigation.

