
ന്യൂഡല്‍ഹി: ആം ആദ്മി നേതാവ് അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ കസേര ഒഴിച്ചിട്ട അതിഷി, അതിനടുത്ത് മറ്റൊരു കസേരയിട്ടാണ് ഇരുന്നത്.(Atishi Marlena takes charge as Delhi Chief Minister)
അവർ മാധ്യമങ്ങളോട് പറഞ്ഞത് ആ കസേര ഒഴിച്ചിട്ടത് കെജരിവാളിൻ്റെ മടങ്ങിവരവിന് വേണ്ടിയാണ് എന്നാണ്. തൻ്റേത് രാമായണത്തിലെ ഭരതന്‍റേതിനു സമാനമായ അവസ്ഥയാണെന്ന് പറഞ്ഞ അതിഷി, ശ്രീരാമൻ്റെ അഭാവത്തില്‍ മെതിയടി സിംഹാസനത്തില്‍ വച്ച് രാജ്യം ഭരിച്ചതു പോലെയാണ് ഇതെന്നും കൂട്ടിച്ചേർത്തു.
ഇന്ന് താൻ വഹിക്കുന്നത് ഭരതൻ വഹിച്ച അതേ ഭാരമാണെന്നും, അടുത്ത നാല് മാസം താൻ ഡൽഹി ഭരിക്കാൻ പോകുന്നത് ശ്രീരാമൻ്റെ ചെരിപ്പുകൾ സിംഹാസനത്തിലിട്ട് രാജ്യം ഭരിച്ച അതെ മനോഭാവത്തോടെയാണെന്നും പറഞ്ഞ അവർ, ഡൽഹിയിലെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ കെജ്‌രിവാളിനെ അധികാരത്തിലേറ്റുമെന്നും പ്രതികരിച്ചു.
ഈ കസേര അദ്ദേഹത്തിൻറേതാണെന്നും അതിഷി വ്യക്തമാക്കി. അതേസമയം, ഇതിനെ പരിഹസിച്ച് ബി ജെ പി രംഗത്തെത്തി. കസേര നാടകമാണിതെന്നും, ഭരണഘടനയെ കളിയാക്കുകയാണ് ആം ആദ്മി പാർട്ടിയെന്നും ബി ജെ പി വിമർശിച്ചു. ഷീലാ ദീഷിതിനും സുഷമാ സ്വരാജിനും ശേഷം ആദ്യമായാണ് ഡൽഹിക്ക് ഒരു വനിതാ മുഖ്യമന്ത്രിയെ ലഭിക്കുന്നത്.