മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട ലിയർ ജെറ്റ്-45 വിമാനം വാടകയ്ക്ക് നൽകിയ ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ചേഴ്സ് അധികൃതരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.(Ajit Pawar's demise, Airline officials questioned)
ഡൽഹി മഹിപാൽപൂരിലെ വിഎസ്ആർ കമ്പനി ഓഫീസിലെത്തിയാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജീവനക്കാരുടെ മൊഴിയെടുത്തത്. ഈ കമ്പനിക്ക് വിവിധ നഗരങ്ങളിലായി 18 വിമാനങ്ങളുണ്ട്. വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചു.
ബാരാമതിയിലെ അപകടസ്ഥലത്ത് ഫോറൻസിക് സംഘം ഇന്നും പരിശോധന തുടരും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തോടെ സമർപ്പിച്ചേക്കും. അജിത് പവാറിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ കത്തേവാഡിയിലെ വസതിയിൽ എത്തിക്കും. രാവിലെ വസതിയിൽ ഒരു മണിക്കൂർ പൊതുദർശനം. വസതിയിൽ നിന്നും വിദ്യാ പ്രതിഷ്ഠാൻ കോളേജിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. രാവിലെ 11 മണിക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വിദ്യ പ്രതിഷ്ഠാൻ കോളേജ് ഗ്രൗണ്ടിൽ സംസ്കാരം നടക്കും.