ലോകത്തിന് ഭീഷണിയായി എംപോക്സ്‌: സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാക്സിന്‍ ഒരുങ്ങുന്നു | Mpox vaccine

ലോകത്തിന് ഭീഷണിയായി എംപോക്സ്‌: സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാക്സിന്‍ ഒരുങ്ങുന്നു | Mpox vaccine
Published on

മുംബൈ: കോവിഡ് എന്ന മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ . ഇപ്പോഴിതാ
ലോകത്തിന് പുതിയ ഭീഷണിയായി ഉയർന്നിരിക്കുകയാണ് 'എംപോക്‌സ്' എന്ന വൈറസ് . ആഫ്രിക്കൻ രാജ്യങ്ങളിൽ ആദ്യഘട്ടങ്ങളിൽ സ്ഥിരീകരിച്ച രോഗം ഇപ്പോൾ വിവിധ രാജയങ്ങളിൽ പടർന്നിരിക്കുകയാണ് . ഇന്ത്യയിലും ഇതിനോടകം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് . അടുത്തിടെയാണ് ഈ രോഗത്തെ ഏറെ സൂക്ഷിക്കേണ്ടതാണെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്. ഏകദേശം ഒരു ഡസനിലധികം ആഫ്രിക്കന്‍രാജ്യങ്ങളില്‍ കുട്ടികളിലടക്കം എംപോക്‌സ് പടര്‍ന്നിട്ടുണ്ട്. ഇതിനുള്ള വാക്‌സിന്‍ ആവശ്യത്തിന് ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായി വാക്‌സിന്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് . പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതിനായുള്ള പരീക്ഷണങ്ങൾ നടക്കുകയാണെന്ന് കമ്പനി സി.ഇ.ഒ. അദാര്‍ പുനെവാല പറഞ്ഞു.

'ആഗോളതലത്തില്‍ ഭീതിയുയര്‍ത്തിയ എംപോക്‌സ് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനു ഭീഷണിയാണ്. ഇതാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായി വാക്‌സിന്‍ നിര്‍മിക്കാനിറങ്ങിയത്. ഇതിന്റെ പരീക്ഷണം മികച്ചരീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ മികച്ച ഒരു വാക്‌സിന്‍ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.' -പുനെവാല പറഞ്ഞു.

അതേസമയം , രോഗം പിടിപെട്ടവര്‍ കൂടുതലുള്ള ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലേക്ക് അടുത്തയാഴ്ചതന്നെ അമേരിക്കയില്‍നിന്നുള്ള വാക്‌സിന്‍ എത്തുമെന്നാണ് വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 30 ലക്ഷം ഡോസ് വാക്‌സിനാണ് കോംഗോക്ക് ആവശ്യം. അമേരിക്കയ്ക്കുപുറമേ ഡെന്‍മാര്‍ക്കും ജപ്പാനും എംപോക്‌സിനെതിരേയുള്ള വാക്‌സിന്‍ വികസിപ്പിച്ചിട്ടുണ്ട്.

എന്താണ് എംപോക്സ്? ലക്ഷണങ്ങളും, പ്രതിരോധവും
ചില രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും നിരീക്ഷണ സംഘമുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. 2022ൽ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജ്യർ പുറത്തിറക്കിയിരുന്നു. എംപോക്സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കിൽ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും എസ്.ഒ.പി. കൃത്യമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

എന്താണ് എംപോക്സ്?
ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.

രോഗ പകർച്ച
കോവിഡോ എച്ച്1 എൻ1 ഇൻഫ്ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യതയുണ്ട്.

ലക്ഷണങ്ങൾ
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുക. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

പ്രതിരോധം
വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം.

രോഗിയെ ആംബുലൻസിൽ കൊണ്ട് പോകേണ്ടി വരുമ്പോൾ ഗൗൺ, എൻ 95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. ഇതോടൊപ്പം രോഗിയെ എത്തിക്കുന്ന ആശുപത്രിയേയും വിവരം അറിയിക്കണം. രോഗി എൻ 95 മാസ്‌കോ ട്രിപ്പിൾ ലെയർ മാസ്‌കോ ധരിക്കണം. മുറിവുകളുണ്ടെങ്കിൽ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം. രോഗിയെ എത്തിച്ച ശേഷം ആംബുലൻസും ഉപകരണങ്ങളും അണുവിമുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങൾ മാർഗനിർദേശമനുസരിച്ച് നിർമാർജനം ചെയ്യണം.

Related Stories

No stories found.
Times Kerala
timeskerala.com