കോഴിക്കോട്: ശബരിമല സ്വർണപ്പാളി വിഷയത്തിൽ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ ഗുരുതര ആരോപണങ്ങളുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ശബരിമലയെ മുഴുവൻ 'ചെമ്പാക്കി മാറ്റിയേനെ' എന്ന് അദ്ദേഹം വിമർശിച്ചു. ഷാഫി പറമ്പിൽ എം.പി.യെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നടന്ന പ്രതിഷേധ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാഫി പറമ്പിലിനെ ആക്രമിച്ചത് അഴിമതി മറയ്ക്കാൻ
ശബരിമല വിഷയം കോൺഗ്രസുകാരുടെ വീട്ടിൽ മാത്രമല്ല, സി.പി.എമ്മുകാരുടെ വീട്ടിലും ചർച്ചാവിഷയമാണ്. സ്വന്തം പാർട്ടിക്കാർ നടത്തുന്ന ഈ 'കൊടിയ അഴിമതിയിൽ' അപമാനിതരായ സഖാക്കന്മാർ, ഈ വിഷയം മാറ്റാനായി ഷാഫി പറമ്പിൽ എം.എൽ.എയെ ആക്രമിക്കുകയായിരുന്നുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ യു.ഡി.എഫ്. വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡി.വൈ.എസ്.പിക്കെതിരെ മുന്നറിയിപ്പ്
ലാത്തിച്ചാർജിനിടെ പരിക്കേൽപ്പിച്ച പോലീസ് ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. സുനിലിനെ പേരെടുത്ത് പറഞ്ഞും വേണുഗോപാൽ വിമർശിച്ചു.
“ഡി.വൈ.എസ്.പി. സുനിൽ ഒന്ന് സൂക്ഷിച്ചോ, ഞങ്ങളുടെ ബുക്കിൽ പേര് നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.
റൂറൽ എസ്.പി. കെ.ഇ. ബൈജു, ഷാഫി പറമ്പിൽ എം.പിക്ക് ലാത്തിച്ചാർജിനിടെയല്ല പരിക്കേറ്റതെന്നാണ് ആദ്യം അവകാശപ്പെട്ടത്. എന്നാൽ, എം.പി.യെ പോലീസ് മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.