

എറണാകുളം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന നിർണായക യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി മാറ്റിവച്ചു. മില്ലുടമകളെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിലാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്.(Angry CM postpones paddy procurement meeting)
എറണാകുളം ഗസ്റ്റ് ഹൗസിൽ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ, കൃഷി മന്ത്രി പി. പ്രസാദ്, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവർ യോഗത്തിനെത്തിയ ശേഷമാണ് മുഖ്യമന്ത്രി യോഗം മാറ്റിവെച്ചത്.
മില്ലുടമകൾ ഇല്ലാതെ എങ്ങനെ തീരുമാനമെടുക്കും എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. യോഗം ആരംഭിച്ച ഘട്ടത്തിൽ, ഉദ്യോഗസ്ഥരടക്കം ഉള്ളവർ മാത്രമാണ് ഉണ്ടായിരുന്നതെന്നും മില്ലുടമകൾ പങ്കെടുക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്.
"മില്ലുടമകൾ ഇല്ലാതെ എങ്ങനെ തീരുമാനം എടുക്കുമെന്ന്" മുഖ്യമന്ത്രി ചോദിച്ചു. "മില്ലുടമകളുടെ ഭാഗം കൂടി കേൾക്കേണ്ടേ? കൂടിയാലോചനകൾക്ക് ശേഷം പൊതുവായ തീരുമാനത്തിലേക്ക് പോകുന്നതല്ലേ നല്ലത്?" എന്നും മുഖ്യമന്ത്രി ആരാഞ്ഞു.
തീരുമാനം എടുത്തിട്ട് മില്ലുടമകളെ വിളിച്ചാൽ മതിയല്ലോ എന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വിശദീകരിച്ചെങ്കിലും, മുഖ്യമന്ത്രി തൃപ്തനായില്ല. മില്ലുടമകളെ വിളിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തനാകാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രി യോഗം മാറ്റിവെക്കുകയായിരുന്നു. നാളെ (ഒക്ടോബർ 29) വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് യോഗം ചേരാനാണ് പുതിയ നിർദേശം.
മില്ലുടമകളുമായി നാളെ ചർച്ച നടത്തുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പ്രതികരിച്ചു. പിഎം ശ്രീ പദ്ധതി തർക്കം ഭരണത്തെ ബാധിക്കുന്നില്ലെന്നും, തർക്കമുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ ചർച്ചയിൽ പങ്കെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.