
പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയംപര്യാപ്തത നേടാൻ ഭാവനാപൂർണമായ പദ്ധതികൾ കൊണ്ടുവരുമെന്നു മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. വിഷൻ 2031 ൻ്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറിൻ്റെ സ്വാഗതസംഘം രൂപീകരണ യോഗം കടയ്ക്കൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാൽ ഉൽപ്പാദനം ,മുട്ട ഉൽപ്പാദനം, ഇറച്ചി ഉൽപ്പാദനം, സേവനരംഗം, പൊതുജനാരോഗ്യരംഗം എന്നിങ്ങനെ അഞ്ചു മേഖലകളായാണ് സെമിനാർ. ജനിതകമേന്മയുള്ള പശുക്കളെ ഉത്പാദിപ്പിക്കണം. എല്ലാ വീട്ടിലും മുട്ടക്കോഴികളെ വളർത്താൻ സാഹചര്യമൊരുങ്ങും. അസംഘടിത ഇറച്ചിഉല്പാദന മേഖലയുടെ വികസനത്തിന് പദ്ധതികൾ തയ്യാറാക്കും. അറവുശാലയിലെ ഉപോല്പന്നങ്ങൾ ഉപയോഗിച്ചുള്ള വ്യവസായങ്ങൾ കൊണ്ടുവരും.
സേവനമേഖലയിൽ രോഗനിർണയസംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കാലോചിതമായ സാങ്കേതികവിദ്യ നടപ്പാക്കും. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ചാറ്റ്ബോട്ടുകളും പ്രയോജനപ്പെടുത്തും. തെരുവുനായ ശല്യത്തിന് പരിഹാരമായി പോർട്ടബിൾ എ.ബി.സി സെൻ്ററും വാക്സിനേഷനും എല്ലാ ജില്ലകളിലും കൂടുതൽശക്തമാക്കും. നൂതന ആശയങ്ങൾ സ്വരൂപിക്കാൻ സെമിനാർ വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി ജെ ചിഞ്ചുറാണി ചെയർപേഴ്സണായ 12 അംഗ നിർവാഹകസമിതിയും 325 പേർ അടങ്ങുന്ന സ്വാഗതസംഘവും രൂപീകരിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനാണ് നിർവാഹക സമിതിയുടെ കൺവീനർ. ജില്ലാ കലക്ടർ എൻ ദേവിദാസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി ഷൈൻകുമാർ എന്നിവർക്കാണ് ഏകോപന ചുമതല.
ഒക്ടോബർ 21 ന് കടയ്ക്കൽ
ഗാഗോ കൺവൻഷൻ സെൻ്ററിലാണ് 1000 പേരുടെ പങ്കാളിത്തതോടെയുള്ള സെമിനാർ.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് കുമാർ, കൃഷ്ണപിള്ള മടത്തറ അനിൽ, മൃഗസംരക്ഷണ
വകുപ്പ് ഡയറക്ടർ എം.സി റെജിൽ, ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, കാംകോ ചെയർമാൻ ബുഹാരി തുടങ്ങിയവർ പങ്കെടുത്തു.