മലപ്പുറം: നിലമ്പൂർ മേഖലയിലെ ടി.കെ. കോളനി ധർമ്മശാസ്താ അയ്യപ്പക്ഷേത്രത്തിൽ കരടി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കരടിയുടെ പരാക്രമം ഉണ്ടായത്. ക്ഷേത്രത്തിന്റെ ഓഫീസ് മുറിയും തിടപ്പള്ളിയും കരടി തകർത്തു. (Bear attack in Temple in Malappuram)
ഏകദേശം 70,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. ടി.കെ. കോളനി, കവളമുക്കട്ട, ചുള്ളിയോട്, ചെട്ടിപ്പാടം തുടങ്ങിയ മേഖലകളിൽ കരടിയുടെ സാന്നിധ്യം പതിവായിട്ടുണ്ട്.
വനംവകുപ്പ് സ്ഥാപിച്ച കൂട് ഫലപ്രദമല്ലെന്നും കൂടുതൽ കൂടുകൾ സ്ഥാപിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.