

തിരുവനന്തപുരം: പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ജനസമ്പർക്കം നടത്താൻ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജനുവരി 15 മുതൽ 22 വരെയാണ് ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കുകയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങളുമായി തുറന്ന സംവാദം നടത്തുകയാണ് ലക്ഷ്യം. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വീടുകളും സന്ദർശിക്കാൻ നേതാക്കൾക്കും പ്രവർത്തകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെ വാർഡ് തലത്തിൽ കുടുംബയോഗങ്ങളും ലോക്കൽ തലത്തിൽ പൊതുയോഗങ്ങളും സംഘടിപ്പിക്കും.
പ്രക്ഷോഭ പരിപാടികൾ ഇങ്ങനെ:
കേരളത്തിനെതിരായ സാമ്പത്തിക ഉപരോധത്തിൽ പ്രതിഷേധിച്ച് ജനുവരി 12-ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉപവാസം നടക്കും.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ജനുവരി 5-ന് സംസ്ഥാനത്തെ 23,000 വാർഡുകളിൽ 'തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി'കൾ ചേരും. ഇതിന്റെ തുടർച്ചയായി ജനുവരി 15-ന് രാജ്‌ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ചുകൾ സംഘടിപ്പിക്കും.
ഫെബ്രുവരി 1 മുതൽ 15 വരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ മൂന്ന് സംസ്ഥാന ജാഥകൾ നടത്താനും തീരുമാനമായി.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം കെട്ടിപ്പടുക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.