
തൃശൂർ: ശബരിമല സ്വർണപ്പാളി വിവാദം വഴിതിരിച്ചുവിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ ഇ.ഡി. (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തിയതെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ദേവൻ. സുരേഷ് ഗോപിയുടെ വാദം തെറ്റാണെന്നും, "അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസാണ്" എന്നും ദേവൻ പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായം മാത്രമാണെന്നും, മാധ്യമങ്ങൾ ശബരിമല വിവാദം വഴിതിരിച്ചു വിടാൻ ശ്രമിക്കുമെന്നും തോന്നുന്നില്ലെന്നും ദേവൻ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ജാഗ്രത കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങളുടെ വീടുകളിൽ ഇ.ഡി. റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മൂടിവെക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നതായി സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. ഈ റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാനായിരിക്കാം എന്ന സംശയം തനിക്കുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.