കാസർഗോഡ് : മൊഗ്രാൽ പെർവാർഡിൽ അപകടത്തിൽപ്പെട്ട ആരിക്കാടി സ്വദേശി ഹരീഷ് (37) ആശുപത്രിയിൽ മരിച്ചു. ചികിത്സയിലെ അശ്രദ്ധയാണ് മരണകാരണമെന്നാണ് ആരോപിച്ച് ബന്ധുക്കൾ കുമ്പള സഹകരണ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.(Youth injured in accident dies, relatives protest, alleging medical malpractice)
ചികിത്സാപ്പിഴവാണ് ഹരീഷിന്റെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് ബന്ധുക്കളുടെ തീരുമാനം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.
എന്നാൽ, ചികിത്സാപ്പിഴവ് ആരോപണം കുമ്പള സഹകരണ ആശുപത്രി അധികൃതർ നിഷേധിച്ചു. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണ് ഹരീഷിനെ ആശുപത്രിയിൽ എത്തിച്ചത്. ഹരീഷ് മദ്യപിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല, സ്കാൻ ചെയ്യാൻ അദ്ദേഹം സമ്മതിച്ചിരുന്നില്ല.
സ്കാൻ ചെയ്യാൻ സമ്മതിക്കാതിരുന്നത് കാരണം ചികിത്സ വൈകി. ആരോഗ്യ വിവരങ്ങൾ അപ്പോൾ തന്നെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ചികിത്സാപ്പിഴവ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാവുകയുള്ളൂ.