പാലക്കാട്: പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആർഎസ്എസ് പ്രവർത്തകൻ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് വൈകീട്ട് 6 മണിക്ക് 'സ്നേഹ കരോൾ' സംഘടിപ്പിക്കും. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ മതേതര വിശ്വാസികൾ അണിനിരക്കണമെന്ന ആഹ്വാനവുമായാണ് പ്രതിഷേധം.(Youth Congress to protest and conduct Carol against insults by BJP leaders )
ആക്രമണത്തിന് ഇരയായ കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിൽ ബിജെപി നേതാക്കൾ നടത്തിയ പ്രസ്താവനകൾ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കരോൾ സംഘം മദ്യപിച്ചാണ് എത്തിയതെന്നും മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നുമാണ് സി. കൃഷ്ണകുമാർ ആരോപിച്ചത്. "മാന്യമായല്ലാതെ കരോൾ നടത്തിയാൽ അടി കിട്ടും" എന്നായിരുന്നു ഷോൺ ജോർജിന്റെ പ്രതികരണം.
അതേസമയം, കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം തികച്ചും അപലപനീയമാണെന്ന് പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ വ്യക്തമാക്കി. ലഹരി ആരോപണങ്ങളെ തള്ളിക്കളയുന്നതാണ് സഭയുടെയും വിശ്വാസികളുടെയും നിലപാട്. പുതുശ്ശേരി സുരഭി നഗറിൽ കുട്ടികൾ മാത്രം അടങ്ങുന്ന കരോൾ സംഘത്തെ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജ് ആക്രമിക്കുകയും വാദ്യോപകരണങ്ങൾ ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്.