തൃശൂർ : കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ച അംഭവത്തിൽ നടപടി ഉണ്ടായേക്കും. ഇതിനുള്ള സാധ്യതകൾ പരിശോധിക്കാനായി റേഞ്ച് ഡി ഐ ജി ആർ ഹരിശങ്കറിൻ്റെ നേതൃത്വത്തിൽ പ്രത്യേക ഉന്നതതല യോഗം ചേരും. യോഗത്തിൽ പങ്കെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടപടി സ്വീകരിച്ചേക്കും. എസ്.ഐ. നുഹ്മാൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. (Youth Congress leader attacked by police in Thrissur)
അതേസമയം, കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിന് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കസ്റ്റഡി മർദ്ദനം ഒതുക്കിത്തീർക്കാൻ പോലീസ് 20 ലക്ഷത്തോളം രൂപ വാഗ്ദാനം ചെയ്‌തെന്നാണ് വെളിപ്പെടുത്തൽ.
സുജിത്തിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും ആണ് പണം വാഗ്ദാനം ചെയ്തതെന്നാണ് വിവരം. അന്ന് പോലീസ് ഡ്രൈവർ ആയിരുന്ന സുഹൈറും തന്നെ മർദ്ദിച്ചെന്നും, ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല എന്നും സുജിത്ത് പറയുന്നു. നിയമവഴിയിലൂടെ കാണാമെന്ന് മറുപടി നൽകിയതോടെ അവർ പിന്തിരിഞ്ഞുവെന്നും പറയുന്ന സുജിത്ത്, നിലവിൽ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന സുഹൈർ അടക്കം 5 പേർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസുകാർ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് പോലീസ് കവചം. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മർദ്ദിച്ച പോലീസുകാർക്കെതിരെ ദുർബ്ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഒരു വർഷം മാത്രം തടവ് ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഐപിസി 323 കൈ കൊണ്ടടിച്ചു എന്ന വകുപ്പാണിത്. 2 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് പ്രകാരം സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നത്. സംഭവത്തിൽ 2 ശിക്ഷ പറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. 3 വർഷത്തേക്ക് നാല് പോലീസുകാരുടെയും പ്രൊമോഷൻ തടയുകയും, 2 വർഷത്തേക്ക് ഇൻക്രിമെന്റ് തടയുകയും ചെയ്തു.