
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനികളിൽ ഒന്നായ ‘സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്. ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായി സ്വന്തമായി ഒരു ചലച്ചിത്ര നിർമാണ കമ്പനി കൂടി തുടങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾക്ക് സുപരിചിതനായ ഡോ. അനന്തു. ''ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് '' എന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് നടന്നു.
വേറിട്ട രീതിയിലുള്ള പഠന രീതികളിലൂടെ കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികളുടെ പ്രിയപെട്ട അധ്യാപകനാണ് 29 കാരനായ ഡോ. അനന്തു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്ദേഹം സ്ഥാപിച്ച “സൈലം” എന്ന വിദ്യാഭ്യാസസ്ഥാപനത്തിന് കേരളത്തിനകത്തും പുറത്തും പരിശീലന കേന്ദ്രങ്ങളുണ്ട്. നിലവിൽ സൈലത്തിന്റെ സിഇഒ എന്ന നിലയിൽ പ്രവർത്തനം തുടരവെയാണ് ആലപ്പുഴ സ്വദേശിയായ ഡോ.എസ്.അനന്തു സിനിമാ മേഖലയിലേക്കും ചുവടുവെയ്ക്കുന്നത്.
“പഠിക്കുന്ന കാലം മുതലേ സിനിമയോടുള്ള അഭിനിവേശവും ഉള്ളിലുണ്ടായിരുന്നു എന്ന് ഡോ. അനന്തു പറയുന്നു. സൈലത്തിലെ വിദ്യാർത്ഥികളോടൊപ്പം സമയം ചെലവഴിക്കുന്നത് പോലെ തന്നെ താൻ ഏറെ ആസ്വദിക്കുന്ന ഒരു വിഷയമാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ സ്പേസിൽ ഉൾപ്പെടെ കാണികളെ രസിപ്പിക്കുന്ന മികച്ച സിനിമകളും, ഡിജിറ്റൽ കണ്ടന്റ്റുകളും നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റിന് തുടക്കം കുറിച്ചിരിക്കുന്നത്. മുൻനിര താരങ്ങളും സംവിധായകരും ഒരുമിക്കുന്ന ആറോളം സിനിമകളുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ചില ബിഗ് ബജറ്റ് സിനിമകൾക്കായുള്ള ആശയങ്ങളും പരിഗണനയിലുണ്ട്.
എല്ലാവരും പഠിപ്പിക്കുന്ന ഒരേ വിഷയങ്ങളെ തന്നെ വളരെ വ്യത്യസ്തമായ രീതികളിൽ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് പകരാൻ കഴിവുള്ള അധ്യാപകനാണ് ഡോ. അനന്തു. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അനായാസം അവതരിപ്പിക്കാനും തിരിച്ചറിയാനുമുള്ള ഈ മികവ് നല്ല സിനിമകൾ തെരെഞ്ഞെടുക്കുന്നതിലും പ്രതിഫലിക്കും.
ഡോ. അനന്തുവിന്‍റെ സൈലം ഗ്രൂപ്പിന് കീഴിയുള്ള യൂട്യൂബ് ചാനലിൽ 1 കോടി ഫോളോവേഴ്സാണ് ഇതിനകമുള്ളത്. സൈലം ആപ്പിൽ 10 ലക്ഷം പെയ്ഡ് യൂസേഴ്സ് ഓൺലൈനായി ലോഗിൻ ചെയ്തിട്ടുണ്ട്. യു.പി.എസ്.എസി, പി.എസ്.എസി, എൻ.ഇ.ഇ.ടി, ജെ.ഇ.ഇ, സി.എ, എ.സി, സി.എ തുടങ്ങിയ മത്സരപരീക്ഷകളിലായി മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾ സൈലത്തിന്റെ ക്‌ളാസ്‌റൂമുകളിൽ നേരിട്ടും പഠിക്കുന്നു. സ്‌കൂൾ ക്‌ളാസുകൾക്കുള്ള പരിശീലനവും നൽകിവരുന്നു. ഇതിനെല്ലാം പുറമെ, ഒട്ടനവധി മാനുഷിക, കാരുണ്യപ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് ഡോ.എസ്.അനന്തു.