വണ്ടർലാ ഹോളിഡേയ്‌സിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി നിർധനരായ വൃക്കരോഗികൾക്കായുള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. മൂവാറ്റുപുഴ നിർമല സൊസൈറ്റി ഫോർ മെഡിക്കൽ കെയറുമായി സഹകരിച്ചാണ് സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കുന്നത്. മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ മുനിസിപ്പാലിറ്റി പരിധിയിലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ആശ്വാസമാകുന്ന ഈ പദ്ധതി എറണാകുളം, ഇടുക്കി ജില്ലകളിലായി പ്രതിമാസം നൂറിലധികം രോഗികൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആവശ്യമായ ചികിത്സാ സഹായം വാഗ്ദാനം ചെയ്യുന്നു. ഏകദേശം 8 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് യൂണിറ്റ് വണ്ടർലാ സജ്ജീകരിച്ചിരിക്കുന്നത്.
“സാമൂഹിക ഉത്തരവാദിത്വം എന്നത് കേവലം ബിസിനസിനും വിനോദത്തിനും ഉപരിയാണ്. ചികിത്സാചെലവ് സാധാരണക്കാർക്ക് വലിയൊരു സാമ്പത്തിക ഭാരമായി മാറുന്ന ഈ കാലഘട്ടത്തിൽ, അവരുടെ ജീവിതത്തിലെ പ്രതിസന്ധികളിൽ കൂടെ നിൽക്കുക എന്നതാണ് വണ്ടർലയുടേ ലക്ഷ്യം. നിർമല സൊസൈറ്റിയുമായി കൈകോർത്തുള്ള ഈ പദ്ധതി, ഗ്രാമീണ തലത്തിൽ ഗുണമേന്മയുള്ള ആരോഗ്യസേവനം ഉറപ്പാക്കുന്നതിന് നിർണായകമായ പങ്ക് വഹിക്കും. മാസംതോറും നൂറിലധികം രോഗികൾക്ക് ഈ പദ്ധതിയിലൂടെ സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാകും,” പദ്ധതി സംബന്ധിച്ച് വണ്ടർലാ ഹോളിഡേയ്‌സ് എക്സിക്യൂട്ടീവ് ചെയർമാൻ അരുൺ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.
“ഡയാലിസിസിനായുള്ള ചെലവുകൾ താങ്ങാൻ കഴിയാത്ത നിർധന കുടുംബങ്ങൾക്ക് വണ്ടർലയുടേ പിന്തുണ വലിയ ആശ്വാസമാണ്. ഇതിലൂടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കൂടുതൽ രോഗികൾക്ക് സമയബന്ധിതമായി ജീവൻരക്ഷാ ചികിത്സ നൽകാൻ
ഞങ്ങൾക്ക് സാധിക്കുന്നു,” നിർമല സൊസൈറ്റി ഫോർ മെഡിക്കൽ കെയറിലെ സിസ്റ്റർ ജെസ്സി പറഞ്ഞു.
ആരോഗ്യസേവനങ്ങൾ സാമ്പത്തിക സാഹചര്യങ്ങൾ കാരണം ആരും നിഷേധിക്കപ്പെടരുത് എന്ന വണ്ടർലയുടേ അചഞ്ചലമായ നിലപാടാണ് ഈ പദ്ധതിയിലൂടെ വ്യക്തമാകുന്നത്. സമൂഹത്തിന്റെ ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ തങ്ങൾക്ക് വലിയ പങ്കുണ്ടെന്നും വണ്ടർലാ വിശ്വസിക്കുന്നു. പ്രതിമാസം നടക്കുന്ന ഡയാലിസിസ് സെഷനുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ പ്രായോഗികത വിലയിരുത്തുന്നത്. ഇത് സേവനങ്ങളുടെ കൃത്യമായ ഉപയോഗവും രോഗികളിലേക്കുള്ള ഇതിന്റെ വ്യാപ്തിയും മനസ്സിലാക്കാൻ സഹായിക്കും.



