തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കാൻ സാഹചര്യം ഒരുക്കുക എന്നത് സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. സാമ്പത്തികമായ പരാശ്രയത്വം വീടുകൾക്കുള്ളിൽ പോലും സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ടെന്നും ഇതിന് പരിഹാരമായാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(Women’s safety is a sign of a developed society, says CM Pinarayi Vijayan)
പദ്ധതിയുടെ ഭാഗമായി അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ലഭിക്കും. ഇതിനായി ആദ്യഘട്ടത്തിൽ 105 കോടി രൂപ സർക്കാർ അനുവദിച്ചു കഴിഞ്ഞു. ഇതിനകം 10.98 ലക്ഷം പേർ പദ്ധതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അർഹരായ എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീകൾക്ക് പുറമെ ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.
താങ്ങും തണലും നഷ്ടപ്പെട്ടവർക്ക് മാന്യമായി ജീവിക്കാനാകണം. സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിക്കുമ്പോൾ അത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആകെ ആത്മവിശ്വാസമായി മാറും. ബജറ്റിന്റെ ഗണ്യമായ ഒരു ഭാഗം സ്ത്രീ കേന്ദ്രീകൃത പദ്ധതികൾക്കായി മാറ്റിവെക്കുന്നത് ഈ ലക്ഷ്യം മുൻനിർത്തിയാണ്. കേരളം കൈവരിച്ച നേട്ടങ്ങൾ ബോധപൂർവ്വമായ ഇടപെടലുകളുടെ ഫലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരുണ്ട കാലത്തെ ഉച്ചനീചത്വങ്ങൾക്കെതിരെ നടന്ന പോരാട്ടങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ കേരളത്തിന് അടിത്തറ പാകിയത്.
പ്രൈമറി തലം മുതൽ ഡിഗ്രി വരെ വിദ്യാഭ്യാസം സൗജന്യമാക്കിയത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. 60 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുന്നതിനൊപ്പമാണ് ഇപ്പോൾ സ്ത്രീ സുരക്ഷാ പദ്ധതിയും നടപ്പിലാക്കുന്നത്. വികസനത്തിന്റെ സ്വാദ് സമൂഹത്തിലെ എല്ലാവർക്കും അനുഭവിക്കാൻ കഴിയണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. പരമ്പരാഗത സാമ്പത്തിക ശാസ്ത്രജ്ഞരുടെ വഴിയിലല്ല, മറിച്ച് ജനക്ഷേമത്തിലൂന്നിയ പുതിയ വഴിയിലൂടെയാണ് സർക്കാർ സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



