
തൃശ്ശൂർ: സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് വേണ്ടി വനിത വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള വുമൺ എന്റർപ്രണേഴ്സ് കോൺക്ലേവ് 2025 തൃശ്ശൂർ ലുലു കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ നീക്കത്തിലൂടെ സ്ത്രീ സംരംഭകരെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയ തോതിൽ വനിതാ സംരംഭകർ മുന്നോട്ട് വരുന്നുണ്ടെന്നും, സംരംഭക വർഷത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31% സ്ത്രീകളാണ് എന്നതും ഇതിന് ഉദാഹരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
1000 സംരംഭങ്ങളെ ശരാശരി നൂറ് കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്ന 'മിഷൻ 1000' പദ്ധതിയുമായി വ്യവസായ വകുപ്പ് മുന്നോട്ട് പോകുന്നതായി മന്ത്രി പറഞ്ഞു. ഇതിനോടകം 444 സംരംഭങ്ങളെ പദ്ധതിക്കായി തിരഞ്ഞെടുത്ത് കഴിഞ്ഞു. ഇതിനൊപ്പം തന്നെ പതിനായിരം സംരംഭങ്ങളെ ഒരു കോടി വിറ്റ് വരവുള്ള സംരംഭങ്ങളാക്കി മാറ്റുന്നതിനായി ‘ മിഷൻ 10000’ പദ്ധതിയും മുന്നോട്ട് വെയ്ക്കുന്നതായി മന്ത്രി പറഞ്ഞു.
സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ സുപ്രധാനമായ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളിലെ വീടുകളുടെ 50% വരെ സംരംഭം തുടങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ഒഴിഞ്ഞ് കിടക്കുന്ന വീടുകളിൽ 100% സംരംഭം തുടങ്ങാൻ കഴിയും. സംരംഭകർക്ക് വേണ്ട നൈപുണ്യ വികസനവും സർക്കാർ ഉറപ്പാക്കും.
കൂടാതെ, സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിദേശ എക്സിബിഷനുകളിൽ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം വ്യവസായ വകുപ്പ് നൽകുന്നുണ്ട്. ഓൺലൈൻ വിപണി സജീവമാക്കാൻ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ ജില്ലകളിൽ നിന്നായി 1200-ഓളം വനിതാ സംരംഭകർ പങ്കെടുത്ത കോൺക്ലേവിൽ, ഒരു സംരംഭം തുടങ്ങാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഒരിടത്ത് ലഭിക്കുന്ന ഏകജാലക സംവിധാനമാണ് (Single Window System) ഏറ്റവും വലിയ ആകർഷണമായത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, UDYAM, KSWIFT, GST തുടങ്ങിയ സർക്കാർ ഹെൽപ് ഡെസ്കുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനം സംരംഭകർക്ക് ഏറെ പ്രയോജനപ്പെട്ടു.
'സാങ്കേതികവിദ്യാധിഷ്ഠിത ഉൽപ്പാദനത്തിൽ വനിതകളുടെ പ്രാധാന്യം' എന്ന വിഷയത്തിലും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വനിതാ സംരംഭകർക്ക് നൽകുന്ന പിന്തുണ പദ്ധതികളെക്കുറിച്ചും പ്രത്യേക പാനൽ ചർച്ചകളും കോൺക്ലേവിന്റെ ഭാഗമായി നടന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കോൺക്ലേവ് സന്ദർശിച്ച് സംരംഭകരുമായി ആശയ വിനിമയം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷനായ ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജ്യൂല തോമസ് ഐ.എ.എസ്., വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ്., കെ.എസ്.ഐ.ഡി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ ഐ.ആർ.ടി.എസ്., ബി.പി.ടി. എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത്കുമാർ, ഫിക്കി (FICCI) പ്രതിനിധി ജ്യോതി ദീപക് അശ്വനി തുടങ്ങിയവർ പങ്കെടുത്തു.