വയനാട് : യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി പൊലീസ്. സുപര്‍നപൂര്‍ ജില്ലയിലെ ലച്ചിപൂര്‍, ബുര്‍സാപള്ളി സ്വദേശിയായ രഞ്ചന്‍ മാലിക് (27) നെയാണ് സൈബർ പോലീസ് പിടികൂടിയത്.
ഒഡീഷയിലെ ഉള്‍ഗ്രാമത്തിലെത്തി ആഗസ്റ്റ് 14ന് പുലര്‍ച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഒഡീഷ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. വയനാട് സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി.
തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന സമയത്താണ് പ്രതി യുവതിയെ പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഒഡീഷയിലേക്ക് തിരികെ പോയ പ്രതി വീണ്ടും യുവതിയോട് നഗ്‌നദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ അടക്കം ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.