ഇടുക്കി :ഉപ്പുതറയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മത്തായിപ്പാറ എം.സി. കവലയ്ക്ക് സമീപം മലേക്കാവിൽ രജനി (38) ആണ് കൊല്ലപ്പെട്ടത്. തലയിൽ കമ്പിവടി കൊണ്ട് ശക്തമായ അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(Woman Murdered in Idukki, Man hit her on the head with a metal rod)
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് രജനിയെ രക്തം വാർന്ന് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിലുള്ള മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന് ശേഷം രജനിയുടെ ഭർത്താവും ഓട്ടോറിക്ഷ ഡ്രൈവറുമായ സുബിനെ (രതീഷ്) കാണാതായിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
സുബിനും രജനിയും തമ്മിൽ നിരന്തരം കലഹമുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് രജനി സ്വന്തം വീട്ടിലേക്ക് മാറി നിന്നിരുന്നു. ഒരു മാസം മുൻപാണ് ഇവർ തിരികെ സുബിന്റെ വീട്ടിലെത്തിയത്.
ചൊവ്വാഴ്ച രാവിലെ കുട്ടികൾ സ്കൂളിൽ പോയതിന് പിന്നാലെ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായി കരുതപ്പെടുന്നു. ഇതിനിടയിൽ സുബിൻ കമ്പിവടി കൊണ്ട് രജനിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.