

തൃശൂർ: കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ല് തുളച്ച് അകത്തേക്ക് കയറി യുവതി മരിച്ചു. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ ആതിരയാ (27)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിന് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.(Woman met a tragic end when a broken tree branch pierced the car window)
കോഴിക്കോട് ഭാഗത്തുനിന്ന് വന്ന കണ്ടെയ്‌നർ ലോറി മരത്തിൽ ഇടിച്ചതിനെത്തുടർന്ന് ഒടിഞ്ഞ വലിയ കൊമ്പ് എതിർദിശയിൽ വന്ന കാറിലേക്ക് പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തുനിന്ന് എടപ്പാളിലേക്ക് പോകുകയായിരുന്ന കാറിന്റെ മുൻസീറ്റിലായിരുന്നു ആതിര ഇരുന്നത്.
കാറിന്റെ മുൻവശത്തെ ചില്ല് തുളച്ച് അകത്തുകയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ല് തകർത്ത് പുറത്തേക്ക് പോയി. ഗുരുതരമായി പരുക്കേറ്റ ആതിരയെയും ഡ്രൈവർ സെയ്ഫിനെയും റോഡിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് തൊട്ടടുത്തുള്ള പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല.
അപകടം വരുത്തിയ ലോറി നിർത്താതെ കടന്നുകളഞ്ഞു. എടപ്പാൾ കെ.വി.ആർ. ഓട്ടോമൊബൈൽസിലെ ജീവനക്കാരിയാണ് മരിച്ച ആതിര. ഭർത്താവ്: വിഷ്ണു. സഹോദരങ്ങൾ: അഭിലാഷ്, അനു.