
കൊല്ലം : ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കാവനാട് മണിയത്തുമുക്ക് മുള്ളിക്കാട്ടിൽ ദീപ്തിപ്രഭ (45)യാണ് മരിച്ചത്.
ദീപ്തി പ്രഭയുടെ ഭർത്താവ് ശ്യാംകുമാറും മകൻ അർജുനും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ വെച്ച ചൂര മീൻ കറിയിൽ നിന്നും ഭക്ഷ്യവിഷ ബാധയേറ്റതായാണ് സംശയം.സംഭവ ദിവസത്തിന് തലേന്ന് ഇവർ ചൂരമീൻ വാങ്ങി കറിവച്ച് കഴിച്ചിരുന്നു. പിന്നാലെ ദീപ്തിയുടെ ഭർത്താവ് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങി.
ദീപ്തി പ്രഭ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ട് ഭർത്താവ് എത്തിയാണ് ബാങ്കിൽ നിന്നും ദീപ്തിയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. വീട്ടിലെത്തിയ ഉടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദീപ്തിയുടെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിശദമായ പരിശോധനയ്ക്കു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഇവർ കഴിച്ച ഭക്ഷണത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ശക്തികുളങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു.