കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് ആരോപണവിധേയനായ വടകര ഡി.വൈ.എസ്.പി. എ. ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഡി.വൈ.എസ്.പി.യുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്ന് ആഭ്യന്തര വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.(Woman in custody sexually assaulted, Vadakara DYSP A Umesh suspended)
പോലീസ് എന്ന പദവി ഡി.വൈ.എസ്.പി. ഉമേഷ് ദുരുപയോഗം ചെയ്തുവെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പാലക്കാട് ചെർപ്പുളശ്ശേരി സി.ഐ. ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് ഉമേഷിനെതിരെ യുവതിയെ പീഡിപ്പിച്ചതായുള്ള ആരോപണങ്ങൾ ആദ്യമായി ഉയർന്നത്.
ഈ ആരോപണങ്ങൾ യുവതിയുടെ മൊഴിയിൽ ശരിവെച്ചതിനെത്തുടർന്ന് ഉമേഷിനെതിരെ കേസെടുക്കാൻ നീക്കമുണ്ടായിരുന്നു. 2014-ൽ പാലക്കാട് സർവീസിലിരിക്കെ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഒരു സ്ത്രീയെ ഡി.വൈ.എസ്.പി. ഉമേഷ് വീട്ടിലെത്തിച്ച് പലവട്ടം പീഡിപ്പിച്ചെന്നും കേസ് ഒതുക്കിത്തരാമെന്ന് ഉറപ്പുനൽകിയെന്നുമാണ് ബിനു തോമസിന്റെ കുറിപ്പിൽ പറയുന്നത്. ഡി.വൈ.എസ്.പി.യുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പോലീസ് പദവി ദുരുപയോഗം ചെയ്തതായും ആഭ്യന്തര വകുപ്പിന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
സസ്പെൻഷൻ ഉത്തരവ് വരുന്നതിന് തലേദിവസം ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇ.സി.ജി.യിൽ വ്യതിയാനം വന്നതിനെ തുടർന്ന് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.