കൊച്ചി: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിയ യുവതി കാറിനുള്ളിൽ പ്രസവിച്ചു. ഇന്ന് രാവിലെ 8.45-ഓടെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിലായിരുന്നു സംഭവം. കണ്ണൂർ സ്വദേശിനിയായ യുവതിയും ആൺകുഞ്ഞും സുരക്ഷിതരാണ്.(Woman gives birth in car after arriving at hospital)
അത്യാഹിത വിഭാഗത്തിന് മുന്നിൽ കുടുംബം കാർ നിർത്തുമ്പോഴേക്കും കുഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങിയിരുന്നു. യുവതിയെ സ്ട്രെച്ചറിലേക്ക് മാറ്റുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ ഡോ. ആദിൽ അഷ്റഫും സംഘവും കാറിനുള്ളിൽ തന്നെ പ്രസവത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി.
അത്യാഹിത വിഭാഗത്തിലെ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ വോൾവോ കാറിനുള്ളിൽ വെച്ച് തന്നെ ഡോക്ടർ പ്രസവം വിജയകരമായി പൂർത്തിയാക്കി. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തലശ്ശേരിയിൽ നിന്ന് അരൂരിലെത്തിയതായിരുന്നു കുടുംബം. ജനുവരി 22-നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നതെങ്കിലും ഇന്ന് പുലർച്ചെ വേദന അനുഭവപ്പെടുകയായിരുന്നു.
പ്രസവത്തിന് ശേഷം സീനിയർ പീഡിയാട്രിഷ്യൻ ഡോ. പ്രിയദർശിനിയുടെ നേതൃത്വത്തിൽ കുഞ്ഞിന് അടിയന്തര പരിചരണം നൽകി. ഇരുവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.