ആറ്റിങ്ങൽ: കോഴിക്കോട് വടകര സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയിൽ അസ്മിനയാണ് (38) മരിച്ചത്. ഇവർക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന, ലോഡ്ജിലെ റിസപ്ഷനിസ്റ്റ് സംഭവത്തിനു ശേഷം ഒളിവിൽ പോയിരിക്കുകയാണ്. കോട്ടയം ദേവികുളങ്ങര പുതുപ്പള്ളി സൗത്ത് ജെബി കോട്ടേജിൽ ജോബി ജോർജ് (30) എന്ന വിലാസമാണ് അഞ്ചു ദിവസം മുൻപ് ജോലിക്കു കയറുമ്പോൾ ഇയാൾ ലോഡ്ജിൽ നൽകിയിരുന്നത്. ആറ്റിങ്ങൽ മൂന്നുമുക്ക് വാട്ടർസപ്ലൈ റോഡിലെ ഗ്രീൻ ഇൻ ലോഡ്ജിലാണ് സംഭവം.(Woman found dead in Attingal lodge room)
ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെ ഭാര്യയെന്ന് പരിചയപ്പെടുത്തിയാണ് ജോബി ജോർജ് അസ്മിനയെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. മുറി വാടകയ്‌ക്കെടുത്തശേഷം അസ്മിനയെ മുറിയിലാക്കിയിട്ട് ഇയാൾ മറ്റു ജീവനക്കാർക്കൊപ്പം റിസപ്ഷനിലെത്തി. രാത്രി 1.30ഓടെയാണ് ഇയാൾ മുറിയിലേക്കു പോയതെന്ന് മറ്റു ജീവനക്കാർ പോലീസിനോടു പറഞ്ഞു.
രാവിലെ ഇരുവരെയും കാണാത്തതിനെത്തുടർന്ന് ജീവനക്കാർ വാതിലിൽ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ തുറന്നുനോക്കിയപ്പോഴാണ് അസ്മിനയെ കട്ടിലിൽ കിടക്കുന്ന രീതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൈകളിൽ മുറിവുകളുണ്ട്. മുറിയിൽ മദ്യക്കുപ്പി ഉടഞ്ഞു ചിതറിയ നിലയിലും കണ്ടെത്തി. ബുധനാഴ്ച രാവിലെ 4.30-ന് ജോബി ലോഡ്ജിനു പുറത്തേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.