കാസർഗോഡ്: പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ച് വാഹനത്തിന്റെ ഉടമയായ യുവതിക്കെതിരെ കേസെടുത്ത പോലീസ് നടപടി വിവാദത്തിൽ. കാസർഗോഡ് മേനങ്കോട് സ്വദേശിനിയായ 19 വയസ്സുകാരി മാജിദയാണ് തനിക്കെതിരെ വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.( Woman filed complaint against Police in Kasaragod)
കാസർഗോഡ് ചെർക്കളയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ പ്രകാരം, പ്രായപൂർത്തിയാകാത്ത സഹോദരനെ പിന്നിലിരുത്തി മാജിദയാണ് സ്കൂട്ടർ ഓടിച്ചത്. ചെർക്കളയിൽ വാഹനം നിർത്തിയ ശേഷം ഇരുവരും നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മാജിദയുടെ സഹോദരൻ ഒറ്റയ്ക്ക് തിരികെ വന്ന് സ്കൂട്ടറിനടുത്ത് നിൽക്കുന്ന സമയത്താണ് ഇതുവഴിയെത്തിയ പോലീസ് വാഹനം നിർത്തിയത്.
വാഹനം ഓടിച്ചത് ആരാണെന്ന് വ്യക്തത വരുത്തുന്നതിന് മുമ്പ് പോലീസ് സ്കൂട്ടർ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു എന്നാണ് മാജിദയുടെ പരാതി. വാഹനം ഓടിച്ചത് താനാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി നിർദ്ദേശം നൽകി. കാസർഗോഡ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.