തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് എതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണമുയരുന്നു. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ബാക്ടീരിയൽ ഇൻഫെക്ഷനെ തുടർന്ന് മരിച്ചതാണ് പരാതിക്ക് ആധാരം. ഇൻഫെക്ഷൻ ഉണ്ടായത് ആശുപത്രിയിൽ നിന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു.(Woman dies of infection in hospital in Thiruvananthapuram)
കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് മരിച്ചത്. നവംബർ 22-നായിരുന്നു ശിവപ്രിയയുടെ പ്രസവം. നവംബർ 25-ന് യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നവംബർ 26-ന് പനി അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ എസ്.എ.ടി. ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നില വഷളായതിനെ തുടർന്ന് ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബ്ലഡ് കൾച്ചർ പരിശോധനയിൽ ഇൻഫെക്ഷൻ (അണുബാധ) എന്ന് കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേ അൽപ സമയം മുൻപാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നും അധികൃതരുടെ അനാസ്ഥയാണ് ഇതിന് പിന്നിലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.