ആലപ്പുഴ : പ്രസവാനന്തരം വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവെന്ന് കുടുംബം. ഈ ആരോപണവുമായി ഇവർ പ്രതിഷേധിക്കുകയാണ്. ഗുരുതരാവസ്ഥയിൽ ആയിരുന്ന 22 കാരിയായ കൊല്ലം സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. (Woman dies after giving birth)
പ്രസവം നടന്നത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ്. ഇവിടെ ചികിത്സാപ്പിഴവ് ഉണ്ടായെന്നാണ് കുടുംബത്തിൻ്റെ ആരോപണം. അനസ്തേഷ്യ ചെയ്യുന്നതിൽ പിഴവ് ഉണ്ടായെന്നും, ഇതിനായി ഡോക്ടറെ പുറത്തുനിന്ന് കൊണ്ടുവന്നുവെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ, പിഴവുണ്ടായിട്ടില്ല എന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതരുടെ വാദം.
പ്രസവം സിസേറിയൻ ആയിരുന്നുവെന്നും, അനസ്തേഷ്യയ്ക്ക് ഒരു ഡോക്ടറാണ് ഉള്ളതെന്നും പറയുന്ന ഇവർ, കുണ്ടറ താലൂക്ക് ആശുപത്രിയിൽ നിന്നാണ് ഡോക്ടറെ എത്തിച്ചതെന്നും ചൂണ്ടിക്കാട്ടി. കാർഡിയോ മയോപ്പതിയാകാം മരണകാരണമെന്നാണ് ഇവർ പറയുന്നത്. ഇക്കാര്യം പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഈ മാസം 14നു യുവതിയെ ഇവിടെ അഡ്മിറ്റ് ചെയ്തു. വെളളിയാഴ്ച യുവതി പ്രസവിച്ചു.അവസ്ഥ ഗുരുതരമായതോടെ വണ്ടാനത്ത് എത്തിച്ചു. വെന്‍റിലേറ്ററില്‍ ആയിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.