കൊച്ചി : കോട്ടുവള്ളിയിൽ അയൽവാസിയായ വട്ടിപ്പലിശക്കാരിയുടെ ഭീഷണി മൂലം ആശ ബെന്നി എന്ന യുവതി പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. സംഭവത്തിൽ ആരോപണവിധേയനായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾ ആണെന്ന് വിവരം. (Woman commits suicide in Kochi)
പ്രദീപ് കുമാർ നടപടി നേരിട്ടത് വരാപ്പുഴ ഉരുട്ടി കൊലക്കേസിൽ കൈക്കൂലി വാങ്ങിയത് സംബന്ധിച്ചാണ്. ഇയാൾ 2018ൽ പറവൂർ സി ഐയുടെ ഡ്രൈവറായിരുന്നു. സംഭവത്തിൻ്റെ പേരിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ബിന്ദുവും ഇയാളും വീട്ടിൽ ഇല്ല എന്നാണ് വിവരം. യുവതിയുടെ ആത്മഹത്യയോടെ ഇരുവരും വീട് വിട്ട് പോയിരുന്നു. അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പടുകയും ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് കുറിപ്പിൽ പറയുന്നത്. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി ആശ മുപ്പത് ലക്ഷത്തോളം രൂപ നൽകിയിരുന്നു. സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ല എന്നാണ് ആശയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞത്.