

നെയ്യാറ്റിൻകര: കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. യുവതിയെ രക്ഷിക്കാൻ ഒപ്പം ചാടിയ സഹോദരനെ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്ര (26) ആണ് മരിച്ചത്.(Woman commits suicide by jumping into 100-foot deep well)
വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. അർച്ചനേന്ദ്ര കിണറ്റിൽ ചാടിയപ്പോൾ രക്ഷിക്കാനായി ഒപ്പം ചാടിയ സഹോദരൻ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയത്തിൽ പിടിച്ചു കിടക്കുകയായിരുന്നു.
ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ ആർ. ദിനേശും എസ്.യു. അരുണും ചേർന്ന് കിണറ്റിലിറങ്ങിയപ്പോഴാണ് ഭുവനേന്ദ്രയെ കണ്ടെത്തി രക്ഷിച്ചത്. കിണറിന് ആഴം കൂടുതലായതിനാൽ കരയിൽ നിന്ന് നോക്കിയാൽ വെള്ളം കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു.
ഭുവനേന്ദ്രയെ രക്ഷപ്പെടുത്തിയ ശേഷം രണ്ടാമത് കിണറ്റിലിറങ്ങിയാണ് ഫയർഫോഴ്‌സ് സംഘം അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അർച്ചനേന്ദ്രയും ഭർത്താവ് അസീം ഷെയ്ഖും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു.
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഭർത്താവുമായിട്ടല്ല പ്രശ്‌നങ്ങളുണ്ടായിരുന്നതെന്നും പൊലീസ് വിശദീകരിച്ചു. അബി ഷെയ്ഖ്, ബർണാഷാ ഷെയ്ഖ് എന്നിവർ മക്കളാണ്.