തൃശ്ശൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ നാല് തവണയായി മുസ്ലിം ലീഗ് പരാജയപ്പെടുന്ന മണ്ഡലത്തിൽ കോൺഗ്രസ് മത്സരിച്ചാൽ വിജയം ഉറപ്പാണെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ. സീറ്റ് വെച്ചുമാറുന്നതിനെക്കുറിച്ച് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പരസ്യമായി പ്രതികരിച്ചതോടെ വിഷയം മുന്നണിക്കുള്ളിൽ വലിയ ചർച്ചയായിരിക്കുകയാണ്.(Will the seat be swapped in Guruvayur? Will K Muraleedharan or TN Prathapan contest from Congress?)
2001-ൽ പി.കെ.കെ. ബാവ ജയിച്ചതിന് ശേഷം ഗുരുവായൂരിൽ ലീഗിന് വിജയിക്കാനായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പോയപ്പോഴും ഗുരുവായൂർ മണ്ഡലത്തിൽ 7000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടാനായത് കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
കെ. മുരളീധരനെ മുൻനിർത്തിയാണ് ചർച്ചകൾ തുടങ്ങിയതെങ്കിലും തനിക്ക് താൽപ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ടി.എൻ. പ്രതാപന്റെ പേര് സജീവമായി ഉയർന്നു കേൾക്കുന്നു. ലീഗിന് താൽപ്പര്യമുള്ള പാലക്കാട് ജില്ലയിലെ പട്ടാമ്പി സീറ്റ് വിട്ടുനൽകി ഗുരുവായൂർ ഏറ്റെടുക്കാനുള്ള ഫോർമുലയാണ് കോൺഗ്രസ് ആലോചിക്കുന്നത് എന്നാണ് സൂചന. എന്നാൽ ഇതിനെതിരെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം രംഗത്തെത്തിക്കഴിഞ്ഞു. ജില്ലയിൽ ലീഗിനുള്ള ഏക സീറ്റ് വിട്ടുകൊടുക്കുന്നത് പ്രവർത്തകർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് അവരുടെ വാദം.