വയനാട്: രാജ്യവ്യാപകമായി നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണമായ (എസ്.ഐ.ആർ) നീക്കം തിരഞ്ഞെടുപ്പിനെ ചതിക്കാനുള്ള നീക്കമാണെന്ന് വയനാട് എം.പി. പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. എസ്.ഐ.ആർ. ജനാധിപത്യ വിരുദ്ധമാണെന്നും രാജ്യത്ത് എവിടെ നടപ്പിലാക്കാൻ ശ്രമിച്ചാലും അതിശക്തമായി എതിർക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.(Will strongly oppose SIR, Priyanka Gandhi)
രാജ്യവ്യാപകമായുള്ള എസ്.ഐ.ആറിൻ്റെ ഷെഡ്യൂൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചതനുസരിച്ച്, കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എസ്.ഐ.ആർ. ആദ്യം നടപ്പാക്കും.
കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആൻഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇത് നടപ്പാക്കുക.
എസ്.ഐ.ആർ. നടക്കുന്ന ഇടങ്ങളിൽ വോട്ടർ പട്ടിക മരവിപ്പിച്ചു. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കും. നവംബർ 4 മുതൽ ഡിസംബർ 4 വരെയായിരിക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പരിഷ്കരണം നടക്കുക. എസ്.ഐ.ആറിൻ്റെ കരട് പട്ടിക ഡിസംബർ 9-ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 7-നായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക.
തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്.ഐ.ആർ. നീട്ടിവയ്ക്കണം എന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഈ ആവശ്യം പരിഗണിക്കാതെയാണ് കേരളത്തിലും എസ്.ഐ.ആർ. നടപ്പാക്കുന്നത്.
ബിഹാറിൽ ആദ്യഘട്ട എസ്.ഐ.ആർ. വിജയകരമായി പൂർത്തിയാക്കിയെന്നും ഇത് സംബന്ധിച്ച് ഒരു അപ്പീൽ പോലും ഉണ്ടായിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാജ്യവ്യാപക എസ്.ഐ.ആറിനായുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബി.എൽ.ഒ. ഉൾപ്പെടെയുള്ളവർക്ക് നാളെ മുതൽ പരിശീലനം ആരംഭിക്കും.
രാഷ്ട്രീയ പാർട്ടികളുമായി എസ്.ഐ.ആർ. സംബന്ധിച്ച് സി.ഇ.ഒ.മാർ ചർച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാർട്ടികൾ നിർദ്ദേശിക്കുന്ന ബൂത്ത് തല ഏജൻറുമാർക്കും പരിശീലനം നൽകുമെന്നും കമ്മീഷണർ വ്യക്തമാക്കി.