ഇടുക്കി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമർശങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വർഗീയതയ്‌ക്കെതിരായ തന്റെ നിലപാടിൽ ഒരു തുള്ളി വെള്ളം ചേർക്കില്ലെന്നും ആ നിലപാടിൽ ഉറച്ചുനിന്ന് പോരാടി വീരാളിപ്പട്ട് പുതച്ചു കിടക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.(Will stand firm on the stance, says VD Satheesan against Vellapally Natesan)
വെള്ളാപ്പള്ളി നടേശൻ പലരുടെയും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിനുള്ള ഉപകരണമായി മാറുകയാണ്. വർഗീയതയുടെ കാര്യത്തിൽ വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാട അണിയിച്ച് സ്വീകരിക്കുകയാണ് ചെയ്തതെന്നും സതീശൻ കുറ്റപ്പെടുത്തി.
വർഗീയതയോട് നേരിട്ട് ഏറ്റുമുട്ടി മരിക്കാൻ താൻ തയ്യാറാണ്. എന്നാൽ ഭീരുക്കളെപ്പോലെ പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കാൻ തന്നെ കിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ തിരുവനന്തപുരത്ത് സംസാരിച്ചത് മുഖ്യമന്ത്രിക്കെതിരെയാണ്. വർഗീയത ആര് പറഞ്ഞാലും അതിനെ എതിർക്കുക തന്നെ ചെയ്യും. ആ നിലപാടിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.