'പുതുതായി ഒന്നുമില്ല, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും, എപ്പോൾ എന്നത് എൻ്റെ സൗകര്യമാണ്, കോടതിയിൽ ബോധിപ്പിക്കും': വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ | controversy

തൻ്റെ നിരപരാധിത്വം മാധ്യമകോടതിയുടെ മുന്നിലല്ല തെളിയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി
'പുതുതായി ഒന്നുമില്ല, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും, എപ്പോൾ എന്നത് എൻ്റെ സൗകര്യമാണ്, കോടതിയിൽ ബോധിപ്പിക്കും': വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ | controversy
Updated on

തിരുവനന്തപുരം: തനിക്കെതിരെ യുവതി ഉയർത്തിയ ലൈംഗിക ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പുതുതായി പുറത്തുവന്ന ശബ്ദരേഖകളിലും ചാറ്റുകളിലും പുതിയതായി ഒന്നുമില്ലെന്നും, ഇതെല്ലാം മുൻപും ചർച്ച ചെയ്ത കാര്യങ്ങൾ തന്നെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(Will respond at the right time, Rahul Mamkootathil on controversy)

"പുതുതായി ഓഡിയോയിൽ ഒന്നുമില്ല. ഇതൊക്കെ മുൻപും ചർച്ച ചെയ്തതാണ്. എല്ലാം പഴയത് തന്നെ. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. എപ്പോൾ എന്നത് എൻ്റെ സൗകര്യമാണ്," രാഹുൽ പറഞ്ഞു. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ രാഹുൽ, ഒരേ ശബ്ദസന്ദേശം തന്നെയാണ് തിരിച്ചും മറിച്ചും പുറത്തുവിട്ടുകൊണ്ടിരിക്കുന്നതെന്നും ആരോപിച്ചു.

"ഈ സമയത്ത് ഇത് പുറത്തുവിട്ടതിന് പിന്നിൽ മറ്റുപല ഉദ്ദേശങ്ങളാണുള്ളത്. എന്താണ് ഉദ്ദേശമെന്ന് ആർക്കും മനസ്സിലാക്കാം," രാഹുൽ പറഞ്ഞു. തൻ്റെ നിരപരാധിത്വം മാധ്യമകോടതിയുടെ മുന്നിലല്ല തെളിയിക്കേണ്ടതെന്നും, അത് നീതിന്യായ കോടതിയിൽ ബോധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുറത്തുവന്ന ശബ്ദസന്ദേശങ്ങളും ചാറ്റും തൻ്റേതാണോയെന്ന ചോദ്യത്തിന് രാഹുൽ കൃത്യമായ മറുപടി നൽകിയില്ല. "എൻ്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്പോൾ അത് നിങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നു. അത് ചെയ്യാതെ ഈ സന്ദേശം കൊടുത്തിട്ട് എന്നോടെന്തിനാ ചോദിക്കുന്നത്," രാഹുൽ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കുമെന്ന് ആദ്യം മുതലേ താൻ പറയുന്നുണ്ടെന്നും, ജനങ്ങൾക്കുള്ള വിശദീകരണം അന്വേഷണത്തിന് ശേഷം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൂടുതൽ ശബ്ദരേഖ ഇന്ന് പുറത്തുവന്നിരുന്നു. നമുക്കൊരു കുഞ്ഞിനെ വേണമെന്നും തുടർന്ന് ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് പുറത്തുവന്ന ശബ്ദരേഖയിലുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com