പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയായ രാം നാരായണനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ രൂക്ഷവിമർശനവുമായി സി. കൃഷ്ണകുമാർ. ആൾക്കൂട്ട അക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അതിനെ രാഷ്ട്രീയനിറം നോക്കിയല്ല എതിർക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസിൽ അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നു.(Will not support mob violence, C Krishnakumar on Walayar mob lynching)
ആൾക്കൂട്ട അക്രമങ്ങളെ ബിജെപി അനുകൂലിക്കുന്നില്ലെന്ന് സി. കൃഷ്ണകുമാർ വ്യക്തമാക്കി. അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം പരാമർശിച്ച അദ്ദേഹം, അന്ന് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത് സിപിഐഎമ്മുകാരായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു. വാളയാർ സംഭവത്തിൽ സിഐടിയു പ്രവർത്തകനും ഉൾപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയ പക്ഷപാതമില്ലാതെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ക്രൂരതകൾ ആവർത്തിക്കുന്നത് തടയുന്നതിൽ സർക്കാർ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
വാളയാർ കൊലക്കേസിൽ പിടിയിലായ പ്രതികളുടെ രാഷ്ട്രീയ ബന്ധം സ്പെഷ്യൽ ബ്രാഞ്ച് സ്ഥിരീകരിച്ചു. കേസിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് എന്നീ പ്രതികൾ ബിജെപി അനുഭാവികളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നാലാം പ്രതിയായ ആനന്ദൻ സിഐടിയു പ്രവർത്തകനാണ്.
രാം നാരായണന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഒരു കൂട്ടം ആളുകൾ ചേർന്ന് രാം നാരായണനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.