പാലക്കാട്: താൻ ഒരിക്കലും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ദുഖിപ്പിച്ചെന്നും വി.എസിന്റെ മുൻ പി.എ എ. സുരേഷ്. മലമ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ നിലപാടുകൾ പങ്കുവെച്ചത്.(Will also participate in the UDF march led by VD Satheesan, says A Suresh)
പാർട്ടിക്ക് പുറത്താണെങ്കിലും ഇതുവരെ സി.പി.എമ്മിനെതിരെ പ്രവർത്തിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് ജാഥയിൽ പങ്കെടുക്കും. എന്നാൽ കോൺഗ്രസിൽ ചേരാനോ സി.പി.എം വിമതർക്കൊപ്പം നിൽക്കാനോ ഉദ്ദേശിക്കുന്നില്ല.
മലമ്പുഴയിൽ സ്ഥാനാർത്ഥിയാകുന്നതിൽ പ്രയാസമില്ല. രാഷ്ട്രീയം പറയാനുള്ള വേദിയായാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. അവിടെ ജയവും തോൽവിയും പ്രധാനമല്ല. വി.എസ്. അച്യുതാനന്ദന്റെ മകൻ മലമ്പുഴയിൽ മത്സരിക്കാൻ എത്തുകയാണെങ്കിൽ തന്റെ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്നും അദ്ദേഹത്തിനെതിരെ മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സുരേഷ് വ്യക്തമാക്കി.



