കോഴിക്കോട്: എൽ.ഡി.എഫിന് വീണ്ടും ഭരണത്തുടർച്ച ലഭിച്ചാൽ പാവപ്പെട്ടവർ എന്ന പ്രയോഗം തന്നെ ഇല്ലാതാകുമെന്ന് എം.വി. ഗോവിന്ദൻ. അതോടെ ‘പാവപ്പെട്ടവർ’ വികസിത രാജ്യങ്ങളേക്കാൾ മേലെയായിരിക്കും ജനങ്ങളുടെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. (Will accept any criticism, MV Govindan on K Satchidanandan’s statement)
ഭരണത്തുടർച്ചയുണ്ടായാൽ കേരളത്തിലെ ജനങ്ങൾ വികസിത-അർദ്ധവികസിത രാജ്യങ്ങളെക്കാൾ ഉയർന്ന ജീവിതനിലവാരം കൈവരിക്കും. പാവങ്ങൾ എന്ന പ്രയോഗം ഭാവിയിൽ മലയാളികൾക്കിടയിൽ ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കവി സച്ചിദാനന്ദന്റെ വിമർശനങ്ങളെ പാർട്ടി ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രപഞ്ചത്തിലെ ഏത് വിമർശനത്തെയും സി.പി.ഐ.എം ഉൾക്കൊള്ളും. സച്ചിദാനന്ദന്റെ ലേഖനം പൂർണ്ണമായി വായിച്ചാൽ, പാർലമെന്ററി സംവിധാനത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചാണ് അദ്ദേഹം പറയുന്നതെന്ന് വ്യക്തമാകും. സച്ചിദാനന്ദൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു എന്നതിനർത്ഥം ഇടതുസർക്കാർ വരേണ്ട എന്നല്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പ്രസ്താവനകളെ സി.പി.ഐ.എം അതത് സമയങ്ങളിൽ തള്ളിപ്പറഞ്ഞിട്ടുണ്ട്. വർഗീയത ആര് പറഞ്ഞാലും അതിന് സി.പി.ഐ.എം പിന്തുണ നൽകില്ല. വർഗീയതയ്ക്കെതിരെ പാർട്ടിക്ക് എന്നും ശക്തമായ നിലപാടാണുള്ളത്.
കമ്മ്യൂണിസ്റ്റുകാർ ഭരണത്തുടർച്ചയ്ക്ക് എതിരാണെന്ന വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. കോൺഗ്രസ് നേതാക്കൾക്ക് നുണരോഗമാണ് ബാധിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുമായി സി.പി.ഐ.എമ്മിന് യാതൊരു ബന്ധവുമില്ല. വി.ഡി. സതീശൻ കോ-ലി-ബി-ജമാഅത്തെ സഖ്യത്തിന്റെ കോർഡിനേറ്ററാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.



