തൃശൂർ: കുതിരാൻ ജനവാസ മേഖലയിൽ പ്രശ്നക്കാരനായ ഒറ്റക്കൊമ്പൻ വീണ്ടും ഇറങ്ങി, രണ്ടാഴ്ചയിലേറെയായി ഈ കൊമ്പൻ പ്രദേശവാസികൾക്ക് ഭീഷണിയായി ഇവിടെത്തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് എത്തിയ കാട്ടുകൊമ്പൻ ഒരു വനംവാച്ചറെ ആക്രമിച്ചത്. മാസങ്ങളായി പ്രദേശവാസികൾ ഭീതിയിലാണ് കഴിയുന്നത്.(Wild Elephant causes fear in Thrissur, it is continuously landing in populated areas)
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കൊമ്പനെ കാടുകയറ്റാനായി വനം വകുപ്പ് ദൗത്യം ആരംഭിച്ചത്. ഒന്നുകിൽ കാട്ടാനയെ കാടുകയറ്റുക, അല്ലെങ്കിൽ മയക്കുവെടിവെച്ച് പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം ഉൾപ്പെട്ട ദൗത്യം ഇവിടെ തുടരുന്നത്.
ആനയെ നിരീക്ഷിക്കുന്ന സംഘം മേഖലയിൽ തുടരുന്നതിനിടയിലാണ് ഇന്നലെ രാത്രി കൊമ്പൻ വീണ്ടും പ്രദേശത്തെത്തിയത്. ഡ്രോണിൽ ആനയുടെ ദൃശ്യങ്ങൾ പതിഞ്ഞ ഉടൻ തന്നെ പ്രദേശവാസികൾക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതാ നിർദേശം നൽകിയിരുന്നു.
ഈ വിഷയത്തിൽ സർക്കാരിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉറപ്പ് നൽകിയിരുന്നു. കൊമ്പനെ എത്രയും പെട്ടെന്ന് ജനവാസ മേഖലയിൽ നിന്ന് മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.