

തൃശൂർ: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാൻ ഒയാസിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മദ്യക്കമ്പനി പ്രദേശത്ത് വാങ്ങിക്കൂട്ടിയ ഭൂമിയുടെ ഇടപാടുകളിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുൻ എം.എൽ.എ അനിൽ അക്കര ആരോപിച്ചു.
വില്ലേജ് ഓഫിസിൽ അടിസ്ഥാന രേഖകൾ കാണാത്തതും ഭൂനിയമങ്ങൾ അട്ടിമറിക്കപ്പെട്ടതും നിയമസഭ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.കമ്പനി വാങ്ങിയ ഭൂമികളുടെ മുൻ ആധാരങ്ങൾ, പട്ടയങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ വിവരാവകാശ നിയമം പ്രകാരം ആവശ്യപ്പെട്ടപ്പോൾ ഈ രേഖകൾ എലപ്പുള്ളി വില്ലേജിൽ ഇല്ലെന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്. ഇതിൽ ദുരൂഹതയുണ്ട്. കമ്പനിക്കെതിരെ മിച്ചഭൂമി നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന ലാൻഡ് ബോർഡ് ശിപാർശ ചെയ്ത സാഹചര്യത്തിൽ കമ്പനി ആരംഭിക്കാൻ നൽകിയ പ്രാരംഭ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നുവെന്നും അനിൽ അക്കര പറഞ്ഞു.